ജയ്പൂർ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഓൾ ഇന്ത്യ സൂഫി സജ്ജാദനാഷിൻ കൗൺസിൽ മതസൗഹാർദ്ദം വളർത്താൻ വിളിച്ചുചേർത്ത യോഗത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനം. രാജ്യത്ത് മതഭ്രാന്ത് പടർത്തുന്നവർ ആരാണെന്ന് വെളിപ്പെടുത്താൻ ഉന്നത പദവിയിലിരുക്കുന്ന ഡോവൽ തയ്യാറാകണമെന്ന് ഒവൈസി ആവശ്യപ്പെട്ടു.
ശനിയാഴ്ച ഓൾ ഇന്ത്യ സൂഫി സജ്ജാദനാഷിൻ കൗൺസിൽ വിളിച്ച മതസൗഹാർദ്ദ സമ്മേളനത്തിൽ മതത്തിന്റെയും തീവ്ര ആശയങ്ങളുടെയും പേരിൽ വികാരവും സംഘർഷവും സൃഷ്ടിക്കാനാണ് ശ്രമമെന്ന് ഡോവൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ അതിനെതിരെ ശബ്ദമുയർത്താൻ അടിസ്ഥാന തലത്തിൽ പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ പുരോഗതിയെ വികലമാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ചിലരുടെ ലക്ഷ്യം. ഇത് രാജ്യത്തെ മുഴുവൻ ബാധിക്കുന്നുണ്ട്. വിദേശത്തും രാജ്യത്തെ നശിപ്പിക്കാൻ ഇത് വഴിയൊരുക്കും. ഇതിനെതിരെ ഐക്യത്തോടുളള പ്രവർത്തനം ആവശ്യമാണെന്നും രാജ്യത്തിന്റെ പുരോഗതിയിൽ നിന്നും എല്ലാ പൗരൻമാർക്കും പ്രയോജനം ലഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് ഒവൈസിയെ ചൊടിപ്പിച്ചത്.
കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളുമായി സംസാരിക്കവേ ആയിരുന്നു ഒവൈസിയുടെ പ്രതികരണം. യോഗത്തിൽ പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർ്‌പ്പെടുത്തണമെന്നും ആവശ്യം ഉയർന്നിരുന്നു.
Comments