അഹമ്മദാബാദ്; ഇന്ത്യയിലേക്ക് ലഹരിമരുന്ന് കടത്താൻ ആരും തയ്യാറാകുന്നില്ല. ധീരൻമാരായ നാവികരോ ലഹരികടത്തുകാരോ പോലും അതിന് തയ്യാറാകുന്നില്ല. ഇന്ത്യൻ പോലീസിന്റെയോ സുരക്ഷാസേനയുടെയോ കൈയ്യിൽപെട്ടാൽ രക്ഷപെടാൻ ഒരു ശതമാനം പോലും സാദ്ധ്യതയില്ലെന്നാണ് അവർ പറയുന്നത്. മയക്കുമരുന്ന് കടത്തുകാരിൽ ഒരാൾ പാകിസ്താനിലെ ലഹരിമാഫിയ തലവന് കൈമാറിയ സന്ദേശമാണിത്. അഹമ്മദാബാദ് പോലീസിൽ നിന്നാണ് ഇതിന്റെ ഓഡിയോ രൂപം പുറത്തുവന്നത്.
ഗുജറാത്ത് വഴിയായിരുന്നു പാകിസ്താനിലെ മയക്കുമരുന്ന് മാഫിയ കടൽമാർഗം ലഹരി കടത്താൻ ഉപയോഗിച്ചിരുന്ന വഴി. എന്നാൽ മുന്ദ്ര തുറമുഖത്തിലടക്കം വൻലഹരി വേട്ട നടക്കുകയും എല്ലാ തുറമുഖങ്ങളിലും പരിശോധനകൾ ഊർജ്ജിതമാക്കുകയും ചെയ്തതോടെ മയക്കുമരുന്ന് കടത്തുകാർ നിരാശയിലാണെന്നാണ് ഈ വാക്കുകൾ വ്യക്തമാക്കുന്നത്.
ഹാഷ്മിഭായ് എന്നാണ് പാകിസ്താനിലെ മാഫിയ തലവനെ അഭിസംബോധന ചെയ്യുന്നത്. ഞാൻ ചിലയാളുകളുമായി കൂടിക്കാഴ്ച നടത്തി പക്ഷെ ആരും ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ തയ്യാറല്ല എന്നാണ് ഓഡിയോയിൽ പറയുന്നത്. തുടർന്നാണ് സുരക്ഷാ സേനകൾ അതിർത്തികളിൽ പുലർത്തുന്ന ജാഗ്രതയെക്കുറിച്ച് സൂചിപ്പിക്കുന്നത്. 190 മൈലുകളിൽ മാത്രമല്ല, അന്താരാഷ്‌ട്ര അതിർത്തിയിൽ നിന്ന് 400 മൈൽ വരെ ദൂരത്തിൽ ഇന്ത്യൻ സേനയുടെ പട്രോളിംഗ് ഉണ്ടെന്നും സന്ദേശത്തിൽ പറയുന്നു.
ജംമ്‌നാഗറോ പോർബന്തറോ ഉൾപ്പെടെയുളള തുറമുഖ നഗരങ്ങളിൽ മയക്കുമരുന്നുമായി ഇറങ്ങാൻ ബുദ്ധിമുട്ടാണെന്നും ഓഡിയോയിൽ വ്യക്തമായി പറയുന്നു. ഹെറോയിൻ നിറച്ച കപ്പലുകൾ പുറപ്പെടും മുൻപ് തന്നെ ഇന്ത്യൻ സുരക്ഷാ സേനയ്‌ക്ക് വിവരം ലഭിക്കുന്ന അവസ്ഥയാണെന്നും ഇയാൾ പറയുന്നുണ്ട്.
കഴിഞ്ഞ രണ്ട് വർഷത്തിനുളളിൽ ഗുജറാത്ത് പോലീസ് 30 പാകിസ്താനികളെയും 17 ഇറാനികളെയും രണ്ട് അഫ്ഗാനികളെയും ഒരു നൈജീരിയൻ പൗരനെയും നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം പിടികൂടിയിട്ടുണ്ട്. ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ് ) തന്നെ പത്തോളം മേജർ ഓപ്പറേഷനുകളാണ് കടലിൽ നടത്തിയത്. ഫെബ്രുവരിയിലും ഗുജറാത്ത് തീരത്ത് നിന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും നാവികസേനയും ചേർന്ന് 2000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചിരുന്നു.
Comments