ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ വീതി കൂട്ടുന്നതിനും നവീകരിക്കുന്നതിനുമായി ഉത്തർപ്രദേശ് സർക്കാർ 797 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
‘അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ദ്രുതഗതിയിൽ നടക്കുന്നു. അയോധ്യയിൽ വലിയ അവസരങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാനും അത് കൈകാര്യം ചെയ്യാനും കാശി വിശ്വനാഥ് ഇടനാഴിയുടെ മാതൃകയിൽ സദത്ഗഞ്ച് മുതൽ നയഘട്ട് വരെയുള്ള 12.940 കിലോമീറ്റർ റോഡ് വീതികൂട്ടാൻ മന്ത്രിസഭായോഗം അംഗീകാരം നൽകി,’ ടൂറിസം മന്ത്രി ജയ്വർ സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഫൈസാബാദിൽ നിന്ന് ഹനുമാൻഗർഹി, രാമക്ഷേത്രങ്ങളിലേക്കുള്ള റോഡ് വീതികൂട്ടി കടയുടമകളെ പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. പദ്ധതിക്കായി 797.69 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായും പ്രവൃത്തി പൂർത്തിയാക്കാൻ രണ്ടുവർഷത്തിനുള്ളിൽ സമയപരിധി നിശ്ചയിച്ചതായും മന്ത്രി അറിയിച്ചു.
യുപിയെ മതപരമായ ടൂറിസത്തിന്റെ കേന്ദ്രമായി വികസിപ്പിക്കുന്നതിനാണ് സർക്കാരിന്റെ ശ്രദ്ധയെന്നും മന്ത്രി പറഞ്ഞു. ഇതിലൂടെ വലിയ വരുമാനം ഉണ്ടാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും. ഇതിനായി വ്യോമ, റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ജനങ്ങളുടെ സൗകര്യാർത്ഥം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments