അമൃത്സർ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ മെഡൽവേട്ട തുടരുകയാണ്. ഇതിനിടെ സിഖ് കായിക താരത്തിന് മാത്രം സമ്മാനത്തുക പ്രഖ്യാപിച്ച് വെട്ടിലായിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. പഞ്ചാബിൽ നിന്നുള്ള കായിക താരങ്ങൾ മെഡൽ നേടിയപ്പോൾ ഇതിൽ സിഖ് ജേതാവിന് മാത്രം സമ്മാനത്തുകയും സിഖുകാരനല്ലാത്ത കായിക താരത്തിന് ആശംസകളും മാത്രം പ്രഖ്യാപിച്ചെന്നായിരുന്നു വിമർശനം. ഒടുവിൽ വിമർശനങ്ങൾ രൂക്ഷമായതോടെ ഇപ്പോൾ പഞ്ചാബിലെ രണ്ട് കായിക താരത്തിനും സമ്മാനത്തുക പ്രഖ്യാപിച്ച് തൽക്കാലം തടിതപ്പിയിരിക്കുകയാണ് പഞ്ചാബ് സർക്കാർ.
പഞ്ചാബിൽ നിന്നുള്ള കായികതാരങ്ങളായ ഹർജീന്ദർ കൗറും വികാസ് ഠാക്കൂറും ഭാരോദ്വഹനത്തിൽ വെങ്കലവും വെള്ളിയും നേടിയിരുന്നു. എന്നാൽ വിജയം പ്രഖ്യാപിച്ചതോടെ പഞ്ചാബ് സർക്കാർ ഠാക്കൂറിനോട് വിവേചനം കാണിച്ചുവെന്നായിരുന്നു വിമർശനം.
ഹർജീന്ദർ കൗറിന്റെ വിജയത്തിൽ പ്രശംസിച്ച മുഖ്യമന്ത്രി ഭഗവന്ത് മൻ ഇപ്രകാരമായിരുന്നു ട്വിറ്ററിൽ കുറിച്ചത്. കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ വെങ്കല മെഡൽ നേടിയതിന് ഹർജീന്ദർ കൗറിന് അഭിനന്ദനങ്ങൾ. പഞ്ചാബിലെ പെൺകുട്ടികൾക്ക് ഹർജീന്ദർ പ്രചോദനമായിരിക്കും. ഈ നേട്ടത്തിൽ ഹർജീന്ദറിന്റെ മാതാപിതാക്കൾക്കും പരിശീലകർക്കും അഭിനന്ദനങ്ങൾ. നല്ല ഭാവിക്കായി ആശംസകളും നേരരുന്നു. ചക്ദെ ഇന്ത്യ.. ഇതായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ആദ്യ ട്വീറ്റിന് ശേഷം, രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ അടുത്ത ട്വീറ്റുമായി മുഖ്യമന്ത്രിയെത്തി. കൗറിന് 40 രൂപ ക്യാഷ് പ്രൈസ് പ്രഖ്യാപിക്കുന്നതായിരുന്നു രണ്ടാമത്തെ ട്വീറ്റ്. അതേ ദിവസം തന്നെയായിരുന്നു ഭാരോദ്വഹനത്തിൽ പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള വികാസ് ഠാക്കൂർ വെള്ളി മെഡൽ നേടിയത്. 96 കിലോഗ്രാം വിഭാഗത്തിൽ വികാസ് ഠാക്കൂർ 346 കിലോഗ്രാം ഉയർത്തിയായിരുന്നു നേട്ടം സ്വന്തമാക്കിയത്. വിജയം പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി ഭഗവന്ത് മൻ അഭിനന്ദനമറിയിച്ചു. കഠിനാധ്വാനം തുടരണമെന്നും എല്ലാവിധ ആശംസകൾ നേരുന്നുവെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
മണിക്കൂറുകൾ കടന്നുപോയെങ്കിലും ഠാക്കൂറിന് മാത്രം മുഖ്യമന്ത്രി സമ്മാനത്തുക പ്രഖ്യാപിച്ചില്ല. വെങ്കല മെഡൽ നേടിയ സിഖ് അത്ലറ്റിന് ക്യാഷ് പ്രൈസ് നൽകിയെങ്കിലും ഹിന്ദു അത്ലറ്റ് വെള്ളി മെഡൽ നേടിയപ്പോൾ മുഖ്യമന്ത്രി വേർതിരിവ് കാണിച്ചുവെന്ന് പലരും ചൂണ്ടിക്കാണിക്കാൻ തുടങ്ങി. ഇതോടെ പ്രപഞ്ചത്തിലെ ഏറ്റവും മതേതരത്വമുള്ള രാഷ്‌ട്രീയ പാർട്ടിയെന്ന് ആംആദ്മിയെ പലരും പരിഹസിച്ചു. വിമർശന ശരങ്ങൾ ഉയർന്നപ്പോൾ വെട്ടിലായ ആംആദ്മി സർക്കാർ ഒടുവിൽ ഠാക്കൂറിനും 50 ലക്ഷം രൂപ സമ്മാനത്തുക പ്രഖ്യാപിക്കുകയാണ് ചെയ്തത്.
Comments