ശ്രീനഗർ: ജമ്മുകശ്മീരിൽ തീവ്രവാദ ഫണ്ടിംഗ് നടത്തുന്നതിന് പാക് ചാരസംഘടനയായ ഐഎസ്‌ഐ (ഇന്റർ സർവീസ് ഇന്റലിജൻസ്) ബിറ്റ്‌കോയിൻ ചാനൽ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. കശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്ഡുകളുടെ പശ്ചാത്തലത്തിലാണ് വിവരം പുറത്തുവന്നത്.
ഭീകരവാദത്തിന് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് ശ്രീനഗറിലെ കൗണ്ടർ ഇന്റലിജൻസ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായി സംസ്ഥാന അന്വേഷണ ഏജൻസി പരിശോധനകൾ നടത്തിയിരുന്നു. കശ്മീരിലെ മെന്ധർ, പൂഞ്ച്, ബാരാമുള്ള, കുപ്‌വാര, ഹന്ദ്‌വാര മേഖലകളിലായിരുന്നു റെയ്ഡ്.
ഐഎസ്ഐ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അതിർത്തിക്കപ്പുറത്ത് ഇരുന്ന് പ്രവർത്തിക്കുന്ന പാക് സൂത്രധാരന്മാർ എപ്രകാരമാണ് കശ്മീരിലെ ഏജന്റുമാർക്ക് പണമെത്തിക്കുന്നതെന്ന് അന്വേഷണത്തിൽ പുറത്തുവന്നു. ഏജന്റുകളിൽ ബിറ്റ് കോയിൻ രൂപത്തിലെത്തുന്ന പണം പിന്നീട് മേഖലയിൽ ഭീകരപ്രവർത്തനങ്ങൾക്കുള്ള ധനസഹായമായി മാറുന്നു. ഇതിനായി പ്രവർത്തിക്കുന്ന റാക്കറ്റിനെക്കുറിച്ച് പൂർണ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാൽ ഏജന്റുമാരെ പിടികൂടുന്നതിനായി നിലവിൽ കണ്ടെത്തിയ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ന് വിവിധയിടങ്ങളിൽ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ പല നിർണായക രേഖകളും സിം കാർഡുകളും സംഘം പിടിച്ചെടുത്തു. റെയ്ഡുകളിൽ ശേഖരിച്ച ഈ തെളിവുകൾ ബിറ്റ് കോയിൻ വഴിയുള്ള തീവ്രവാദ ഫണ്ടിംഗ് റാക്കറ്റിനെക്കുറിച്ച് തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘത്തെ സഹായിച്ചു. ഇന്ന് റെയ്ഡ് നടത്തിയവരുടെ വീടുകളിൽ പാകിസ്താനിൽ നിന്നും പണമെത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments