ദുബായ്: ബീച്ചുകളിൽ സ്മാർട്ട് നിരീക്ഷണം ശക്തമാക്കി ദുബായ്. നിരീക്ഷണത്തിനും രക്ഷാപ്രവർത്തനത്തിനും നൂതന സംവിധാനങ്ങളോട് കൂടിയ ഡ്രോണുകളാണ് തീരങ്ങളിൽ ഉപയോഗിക്കുന്നത്. ഒരേസമയം ചുരുങ്ങിയത് എട്ടുപേരെ ഇതിലൂടെ രക്ഷിക്കാനാകും.
മഴ മാറി വീണ്ടും ചൂട് തുടങ്ങിയതോടെ ബീച്ചുകളിലെത്തുന്നവരുടെ തിരക്ക് കൂടി വരികയാണ്. ഈ സാഹചര്യത്തിലാണ് അപകടം ഒഴിവാക്കാൻ യുഎഇയിലെ ബീച്ചുകളിൽ ‘സ്മാർട്ട്’ നീരീക്ഷണം ശക്തമാക്കിത്. ഡ്രോണുകളാണ് ബീച്ചിലെ പ്രധാന ആകർഷണം. കടലിൽ അപകടത്തിൽപ്പെടുന്നവർക്ക് മുങ്ങിപ്പോകാതിരിക്കാനുള്ള സുരക്ഷ ട്യൂബുകളുമായാണ് ഡ്രോണുകൾ രക്ഷാപ്രവർത്തനത്തിന് എത്തുക.
ഇതിനായി ദുബായ് ബീച്ചുകളിൽ ‘ഫ്ലൈയിങ് റെസ്ക്യൂവർ’ ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. ഒരേസമയം ചുരുങ്ങിയത് എട്ടുപേരെ ഇതിന് രക്ഷിക്കാനാകും. നാല് രക്ഷാവളയങ്ങൾ അഥവാ ലൈഫ് ബോയ് റിങ്ങുകളുമായി അപകടസ്ഥലത്ത് അതിവേഗം ഡ്രോണുകളെത്തും.
കൂടുതൽ പേരെ രക്ഷപ്പെടുത്താനുണ്ടെങ്കിൽ റെസ്ക്യൂ റാഫ്റ്റ് എന്ന റബ്ബർ വഞ്ചിയുമെത്തും. വെള്ളത്തിൽ തൊടുന്നയുടൻ തനിയെ വികസിക്കുന്ന പ്രത്യേക വഞ്ചിയാണിത്. വിവരങ്ങൾ യഥാസമയം രക്ഷാപ്രവർത്തകർക്ക് കൈമാറാനുള്ള സംവിധാനവും ഡ്രോണിലുണ്ട്. മുങ്ങൽ വിദഗ്ധർക്ക് നിർദേശങ്ങളും വിവരങ്ങളും കൈമാറാൻ വയർലെസ് സംവിധാനങ്ങളോട് കൂടിയ പ്രത്യേക ഫെയ്സ് മാസ്കും നൽകിയിട്ടുണ്ട്. തെർമൽ സെൻസറുകളോട് കൂടിയ ഡ്രോണുകൾക്ക് ബീച്ചിലെയും കടലിലെയും ചെറുചലനങ്ങൾ പോലും കണ്ടെത്താനാകും. രക്ഷാപ്രവർത്തനങ്ങളിൽ ഇത് കൂടുതൽ കൃത്യതയും വേഗതയും ഉറപ്പാക്കുന്നുമെന്നാണ് വിലയിരുത്തൽ.
Comments