തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്ത് 178 ക്യാമ്പുകൾ തുറന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 5168 പേരെ ക്യാമ്പുകളിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചു. രൂക്ഷമായ മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്നു വീടുകൾ കൂടി പൂർണ്ണമായും 72 വീടുകൾ ഭാഗികമായും തകർന്നു. സംസ്ഥാനത്ത് പൂർണമായി തകർന്ന വീടുകളുടെ എണ്ണം 30 ആയി. 198 വീടുകൾക്ക് ഭാഗികമായും നാശനഷ്ടവുമുണ്ടായതായി മുഖ്യമന്ത്രി അറിയിച്ചു.മഴക്കെടുതിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 3 മരണങ്ങളാണ്. സംസ്ഥാനത്തുടനീളം മഴക്കെടുതിയിൽ ആകെ 15 ജീവനുകളാണ് ഇതുവരെ നഷ്ടപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിളും നിലവിൽ മഴ തുടരുന്ന താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലുളളവർ അതീവ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ പാടില്ല എന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണം. മുന്നറിയിപ്പുകൾ ഗൗരവമായി കാണുകയും അധികൃതരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. മത്സ്യതൊഴിലാളികൾ മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും ബോട്ടുകളും വള്ളങ്ങളും മറ്റു മത്സ്യബന്ധനഉപകരണങ്ങളും സുരക്ഷിതസ്ഥാനങ്ങളിൽ വെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. പോലീസ്, ഫയർഫോഴ്സ്, സന്നദ്ധസേന, സിവിൽ ഡിഫെൻസ് വോളണ്ടിയേഴ്സ് എന്നിവരെ എല്ലാ ജില്ലകളിലും വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Comments