തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന്റെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിൽ മന്ത്രി ജി ആർ അനിലിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കളക്ടർ സ്ഥാനത്ത് നിന്ന് നീക്കിയ ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചത് തന്നോട് ചോദിക്കാതെയാണെന്ന് ജി ആർ അനിൽ പറഞ്ഞു. മന്ത്രിസഭാ യോഗത്തിലാണ് മന്ത്രി അഭിപ്രായ പ്രകടനം നടത്തിയത്.
ഒരു ഉദ്യോഗസ്ഥനെ നിയമിക്കുമ്പോൾ വകുപ്പ് മന്ത്രിയോട് അഭിപ്രായം ചോദിക്കാതിരുന്നത് ശരിയായില്ലെന്നാണ് ജി ആർ അനിൽ പറഞ്ഞത്. നേരത്തെയും ഇത്തരം നിയമനം സിപിഐ മന്ത്രിമാരുടെ വകുപ്പിൽ നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ സാധാരണ നിലയിൽ ആലോചിച്ചാണ് ചീഫ് സെക്രട്ടറി നിയമന കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് എന്നും, ആദ്യമായി മന്ത്രിയായതുകൊണ്ട് ഇതൊന്നും മനസിലാകാത്തതായിരിക്കും എന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. മന്ത്രിയുടെ പരാമർശങ്ങളോട് അതൃപ്തി പ്രകടിപ്പിച്ചാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്ക് നൽകിയ കത്തിനെയും അദ്ദേഹം വിമർശിച്ചു. മന്ത്രിമാർക്ക് അഭിപ്രായം പറയാനും മുഖ്യമന്ത്രിക്ക് കത്ത് നൽകാനും അവകാശമുണ്ട്. എന്നാൽ കത്ത് തുറക്കുന്നതിന് മുൻപ് അത് സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വാർത്ത വന്നത് ശരിയായില്ല. തന്റെ ഓഫീസിലെത്തി കത്ത് പൊട്ടിക്കുന്നതിന് മുൻപ് തന്നെ കത്തിലെ കാര്യങ്ങൾ വാർത്തിയായിരുന്നു എന്നും മുഖ്യമന്ത്രി വിമർശിച്ചു. ഇതിന്റെ പൂർണ ഉത്തരവാദിത്വം മന്ത്രിക്കാണ് എന്നും അദ്ദേഹം പറഞ്ഞു.
മാദ്ധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ നിമിച്ചതുമായി ബന്ധപ്പെട്ട് അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ജി ആർ അനിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഉദ്യോഗസ്ഥനെ മാറ്റിയ നടപടി ശരിയായില്ല എന്നാണ് കത്തിലുണ്ടായിരുന്നത്.
ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിന് ശേഷം മുസ്ലീം സംഘടനകളുടെ ഉൾപ്പെടെ പ്രതിഷേധം ശക്തമായതോടെയാണ് മുട്ടു മടക്കിക്കൊണ്ട് ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ നീക്കിയത്. ജോലിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കകമായിരുന്നു നടപടി. സംഘടിത ശക്തികളെ ഭയന്നുകൊണ്ടുള്ള സർക്കാർ നടപടികൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
Comments