മലപ്പുറം: മണി ചെയിൻ മോഡലിൽ കോടികൾ തട്ടിയ പ്രതി മലപ്പുറത്ത് പിടിയിൽ. പാലക്കാട് പട്ടാമ്പി തിരുമിറ്റിക്കോട് കള്ളിയത്ത് രതീഷ് എന്ന രതീഷ് ചന്ദ്ര (43) യാണ് പിടിയിലായത്. അന്തർ സംസ്ഥാന മണി ചെയിൻ തട്ടിപ്പ് സംഘത്തിന്റെ തലവനായ ഇയാളെ കൊണ്ടോട്ടിയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
നിക്ഷേപിച്ച 23 ലക്ഷം രൂപ തട്ടിയെടുത്തതായി കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശി പോലീസിന് പരാതി നൽകിയിരുന്നു. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് അന്തർ സംസ്ഥാന തട്ടിപ്പു സംഘത്തെക്കുറിച്ചുള്ള സൂചന പോലീസ് ലഭിച്ചത്. തുടർന്ന് നിർണായക നീക്കത്തിലൂടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് അന്വേഷണം ഭയന്ന് കോഴിക്കോട്ടെ ഫ്‌ളാറ്റിൽ ആയിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞത്. രാത്രിയോടെ ഇവിടെയെത്തി ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കേരളം, തമിഴ്‌നാട്, ബംഗാൾ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘം ഏകദേശം 50 കോടിയോളം രൂപയാണ് തട്ടിയത്. തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്ഥാപനം തുടങ്ങിയായിരുന്നു തട്ടിപ്പ്. സുഹൃത്ത് ബാബുവും രതീഷിനൊപ്പം പങ്കു ചേർന്നിരുന്നു. മൾട്ടി ലവൽ ബിസിനസ് നടത്തുന്ന ചിലരെ കൂടെ കൂടി തട്ടിപ്പിന് വേഗം കൂട്ടി. കേരളത്തിലെ എല്ലാ ജില്ലകളിലും എക്‌സിക്യൂട്ടിവുമാരെ വൻ സാലറികളിൽ നിയമിച്ചു. കമ്പനിയുടെ മോഹന വാഗ്ദാനത്തിൽ വീണ് ഗൾഫിൽ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും കുടുംബശ്രീയിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ 35000 ഓളം പേരാണ് പണം നിക്ഷേപിച്ചത്.
Comments