എറണാകുളം: ക്യാൻസറിനെ അതിജീവിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരുടെ അനുഭവങ്ങൾ പുസ്തകമാക്കി ആസ്റ്റർ മെഡ്സിറ്റി. ‘കാൻസ്പയർ’ എന്ന പേരിൽ പുറത്തിറക്കിയ പുസ്തകത്തിൽ രോഗം ഭേദമായ ഏഴ് പേരുടെ പ്രചോദനമേകുന്ന കഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച്ച കൊച്ചിയിൽ നടന്ന ചടങ്ങിൽ തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ പുസ്തകം പ്രകാശനം ചെയ്തു. ക്യാൻസർ രോഗികൾക്ക് ശസ്ത്രക്രിയ ആവശ്യങ്ങൾക്കായി ആശുപത്രിയിലെത്തി അന്നു തന്നെ വീട്ടിലേക്ക് മടങ്ങാൻ കഴിയുന്ന ‘സെന്റർ ഫോർ ഡേ കെയർ ക്യാൻസർ പ്രൊസീജിയേഴ്സ്”എന്ന പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.
ആസ്റ്ററിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് പുസ്തകം സൗജന്യമായി വിതരണം ചെയ്യും. പുറത്തുനിന്നുള്ളവർക്ക് ആസ്റ്ററിന്റെ വെബ്സൈറ്റിൽ നിന്ന് പുസ്തകം ഡൗൺലോഡ് ചെയ്ത് വായിക്കാം. പുസ്തക രൂപത്തിൽ ഹാർഡ് കോപ്പി വായിക്കാൻ താൽപര്യമുള്ളവർക്ക് ആശുപത്രിയുമായി ബന്ധപ്പെട്ടാൽ സൗജന്യമായി ലഭ്യമാക്കുകയും ചെയ്യും. ക്യാൻസറിനോട് പോരാടുന്നവർക്ക് പ്രതീക്ഷയും ധൈര്യവും നൽകുകയെന്നതാണ് കാൻസ്പയർ എന്ന പുസ്തകത്തിന്റെ ലക്ഷ്യം. മുപ്പത് പേജുകളിലായാണ് രോഗത്തെ അതിജീവിച്ചവർ അവരുടെ അനുഭവ കഥകൾ വിവരിച്ചിരിക്കുന്നത്.
ഏത് രോഗാവസ്ഥയേയും അതിജീവിക്കാൻ മരുന്നിനും ചികിത്സയ്ക്കും അപ്പുറം രോഗിയുടെ ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും ഏറെ പ്രധാനമാണെന്നും, അത് നിലനിർത്താൻ സമാന സാഹചര്യങ്ങളിലൂടെ കടന്നുപോയവരുടെ അനുഭവം പ്രചോദനമാകുമെന്നും ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ആന്റ് ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.
”ലോക പ്രശസ്ത സൈക്ലിംഗ് താരം ലാൻസ് ആർംസ്ട്രോംഗിന്റെ കം ബാക് ഫ്രം ക്യാൻസർ മുതൽ മലയാളത്തിന്റെ സ്വന്തം ഇന്നസെന്റിന്റെ ക്യാൻസർ വാർഡിലെ ചിരി വരെയുള്ള പുസ്തകങ്ങൾ രോഗ ബാധിതർക്ക് നൽകിയ പ്രതീക്ഷ ചെറുതല്ല. അപ്പോഴും ഏറെ സാധാരണക്കാരായ ആളുകൾക്ക് അവരുടെ ജീവിതത്തോട് താരതമ്യപ്പെടുത്താനാവുന്ന രചനകൾ വന്നിട്ടുണ്ടോ എന്ന ചോദ്യം ബാക്കിയായിരുന്നു. ക്യാൻസ്പയർ എന്ന പുസ്കം അതിനുള്ള ഉത്തരമാവുകയാണെന്നും ആസ്റ്ററിന്റെ സാമൂഹിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും രഞ്ജി പണിക്കർ പറഞ്ഞു”.
കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് ‘ആസ്റ്റർ കെയർ ടുഗെതർ’ ഉൾപ്പടെ നിരവധി പദ്ധതികളാണ് ആസ്റ്റർ മെഡ്സിറ്റി നേരത്തേയും ആവിഷ്കരിച്ചിരുന്നത്.സെന്റർ ഫോർ ഡേ കെയർ ക്യാൻസർ പ്രൊസീജിയേഴ്സിൽ ഒരു ദിവസം മൂന്ന് പേർക്ക് വരെ ശസ്ത്രക്രിയ സേവനങ്ങൾ നൽകാനാകും. തിരഞ്ഞെടുക്കപ്പെട്ട ക്യാൻസർ ശസ്ത്രക്രിയകൾക്കാണ് കൂടുതലായും ഇത് പ്രയോജനപ്പെടുത്തുക. ദൂര സ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഡേ കെയർ പ്രൊസീജർ വലിയ ഗുണം ചെയ്യും. ശസ്ത്രക്രിയ തീയതിക്ക് അനുസൃതമായി ഒന്നോ രണ്ടോ ദിവസം മുമ്പ് ആശുപത്രിയിൽ അഡ്മിറ്റാകേണ്ട സാഹചര്യം ഇതു വഴി ഇല്ലാതെയാകും. രോഗികൾക്ക് ഏറ്റവും അനുയോജ്യവും സുഖകരവുമായ രീതിയിലാണ് ഡേ കെയർ സെന്ററിന്റെ പ്രവർത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് ആസ്റ്റർ മെഡ്സിറ്റി ഓങ്കോ സർജറി സീനിയർ കൺസൾട്ടന്റ് ഡോ.ജെം കളത്തിൽ പറഞ്ഞു.
സീനിയർ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജി ഡോ. അരുൺ ആർ വാര്യർ, കൺസൾട്ടന്റ് റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ദുർഗ പൂർണ, ഓങ്കോളജി വിഭാഗത്തിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ, കോ-ഓർഡിനേറ്റർമാർ, അർബുദത്തെ അതിജീവിച്ചവരും അവരുടെ കുടുംബവും, കാൻസർ ചാരിറ്റബിൾ സൊസൈറ്റി ‘കാൻസെർവ്’ സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Comments