ന്യൂഡൽഹി: ചൈന ലഡാക്കിൽ നടത്തുന്ന പ്രകോപനങ്ങൾക്കെതിരെ ഇന്ത്യൻ വ്യോമസേനയുടെ താക്കീത്. ചൈനയുടെ അതിർത്തിയിലെ ചുസൂൽ മോൾഡോവിൽ നേരിട്ട് എത്തിയാണ് ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥർ ചൈനയുടെ നിയമലംഘനങ്ങൾ അക്കമിട്ട് നിരത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പതിവ് ചർച്ചകൾക്ക് വിപരീതമായി ഇന്ത്യൻ വ്യോമസേന കരസേനയ്‌ക്കൊപ്പം നേരിട്ട് ചൈനയുടെ അതിർത്തിയിലെത്തി പ്രത്യേക ചർച്ച നടത്തിയത്.
ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥരാണ് ചൈനയുമായി നേരിട്ട് സംവദിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ മേജർ ജനറലും, വ്യോമസേനയുടെ എയർ കമ്മഡോറുമാണ് ചൈനീസ് സൈനിക ഉദ്യോഗസ്ഥരെ അടിയന്തിരമായി അവരുടെ കേന്ദ്രത്തിലെത്തി വ്യോമാതിർത്തി ലംഘനത്തിലെ ഗൗരവം ധരിപ്പിച്ചത്. ലഡാക്കിലെ അതിർത്തിയിൽ പലതവണ ചൈന വ്യോമാതിർത്തി ലംഘനങ്ങൾ നടത്തിക്കഴിഞ്ഞു. ഇത്തരം സംഭവങ്ങളുടെ മുഴുവൻ തെളിവുകളും നിരത്തിയാണ് ഇന്ത്യൻ വ്യോമസേന മുന്നറിയിപ്പ് നൽകിയതെന്ന് പ്രതിരോധ വിദഗ്ധർ അറിയിച്ചു.
ഇന്ത്യൻ വ്യോമസേന ഇതാദ്യമായിട്ടാണ് ലഡാക്കിലെ സൈനിക ചർച്ചകളിൽ ഇടപെടുന്നത്. ലഡാക്കിലെ എല്ലാ അതിർത്തി മേഖലയിലും റഡാറുകൾ വിന്യസിച്ചാണ് നിരീക്ഷണം എന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമസേന ഉദ്യോഗസ്ഥർ നേരിട്ട് ചൈനീസ് ഉദ്യോഗസ്ഥരെ അവരുടെ കേന്ദ്രത്തിലെത്തി താക്കീത് നൽകിയത്.
ചൈനയുടെ അതിർത്തിയിലെ എല്ലാ നീക്കവും നിരീക്ഷിക്കുന്ന സംവിധാനമാണ് ഇന്ത്യൻ വ്യോമകമാന്റ് ലഡാക്കിൽ സ്ഥാപിച്ചിരിക്കുന്നത്. അംബാലയിൽ നിന്നല്ലാതെ ലഡാക്കിൽ നിന്ന് നേരിട്ട് പറക്കാൻ പാകത്തിനാണ് വിവിധ വ്യോമസേനാ വിഭാഗങ്ങളെ സംയോജിപ്പി ച്ചിരിക്കുന്നത്.
അതിർത്തിയിൽ നിന്നും അകന്ന് 10 കിലോമീറ്റർ ദൂരം വരെ മാത്രമേ ഇരുപക്ഷവും വ്യോമനിരീക്ഷണം നടത്താവൂ എന്നതാണ് ചൈന തുടർച്ചയായി ലംഘിക്കുന്നത്. ചൈനയുടെ ഏതെങ്കിലും വിമാനങ്ങൾ അതിർത്തികടക്കുന്നതയി ശ്രദ്ധയിൽപ്പെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന സൂചനയും ഇന്ത്യ നൽകിക്കഴിഞ്ഞു. ഇന്ത്യൻ വ്യോമസേന വലിയ തോതിൽ ആകാശ വിന്യാസം നടത്തുമെന്ന ശക്തമായ താക്കീതാണ് നൽകിയിരിക്കു ന്നതെന്നും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
Comments