ലണ്ടൻ: ഇംഗ്ലീഷ് പീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ക്രിസ്റ്റൽ പാലസ്സിനെ മലർത്തിയടിച്ച് ആഴ്‌സണൽ. വാശിയേറിയ പോരാട്ടം അവസാനിക്കുമ്പോൾ ക്രിസ്റ്റൽ പാലസിനെതിരെ എതിരില്ലാത്ത 2 ഗോളുകൾക്ക് ആഴ്‌സണൽ വിജയം നേടുകയായിരുന്നു സ്കോർ (2-0). 2022 – 23 സീസണിലെ ആദ്യ പ്രീമിയർ ലീഗ് മത്സരമായിരുന്നു ലണ്ടനിലെ സെൽഹർസ്റ്റ് പാർക്ക് സ്റ്റേഡിയത്തിൽ നടന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ മുൻനിര താരമായിരുന്ന ഗബ്രിയേൽ ജീസസ്സിനെ വാങ്ങി ഈ സീസണിൽ ടീമിനെ കൂടുതൽ ശക്തിപ്പെടുത്തിയാണ് ആഴ്‌സണൽ കളിക്കളത്തിൽ ഇറങ്ങിയത്.
കളിയുടെ അവസാനം വരെ ക്രിസ്റ്റൽ പാലസിനെതിരെ സർവ്വാധിപത്യം നേടി ആഴ്‌സണൽ ത്രസിപ്പിക്കുന്ന കളിയാണ് കാഴ്ച വെച്ചത്. കളിയുടെ ആദ്യ പകുതിയിലെ 20-ാം മിനിറ്റിൽ ഗ്രബിയേൽ ജീസസ്സിന്റെ അസ്സിസ്റ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലി തകർപ്പൻ ഹെഡ്ഡറിലൂടെ ആദ്യ ഗോൾ നേടുകയായിരുന്നു. ക്രിസ്റ്റൽ പാലസ്സിനു അവസരം ലഭിച്ചെങ്കിലും ഗോളടിക്കാൻ കഴിഞ്ഞില്ല. ആഴ്‌സനൽ മുൻനിര പ്രതിരോധം ശക്തമാക്കിയപ്പോൾ തീ പാറുന്ന പോരാട്ടമായിരുന്നു ഉണ്ടായത്.
42-ാം മിനിറ്റിൽ ക്രിസ്റ്റൽ പാലസ്സിന് ഫ്രീ സോണിലായി ഒരു ഫ്രീകിക്ക് ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല. കളിയുടെ ആദ്യ പകുതി അവസാനിക്കുമ്പോൾ 1-0 എന്ന നിലയിലായിരുന്നു സ്കോർ. രണ്ടാം പകുതിയുടെ ആദ്യം ക്രിസ്റ്റൽ പാലസിന് മികച്ച അവസരം ലഭിച്ചെങ്കിലും ഗോളടിക്കാനായില്ല. സാഹക്ക് ലഭിച്ച ബോൾ ട്രബിളിംഗിലൂടെ എടുത്ത് ഈസിക്ക് നൽകുകയായിരുന്നു. ഈസി അത് ഗോൾ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ആഴ്‌സനലിന്റെ ഗോൾകീപ്പർ റാംസ്‌ഡേൽ അത് തടുക്കുകയായിരുന്നു.
കളിയുടെ 85-ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ ആഴ്‌സണൽ സ്കോർ നില 2-0 ആയി ഉയർത്തി.ആഴ്‌സണൽ താരം സാക്കയുടെ ഷോട്ട് തടുക്കാനായി ശ്രമിച്ച ഗുവേഹിയുടെ ദേഹത്ത് തട്ടി പന്ത് സെൽഫ് ഗോളാവുകയായിരുന്നു. വാശിയേറിയ കളി കാഴ്ച വെച്ചെങ്കിലും ക്രിസ്റ്റൽ പാലസ്സിന് സീസണിലെ ആദ്യ തോൽവി ഏറ്റു വാങ്ങേണ്ടി വന്നു. പുതിയ ടീമുമായി ഇറങ്ങുന്ന ആഴ്‌സണലിന് ഇക്കുറി സീസണിലെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ച്ചവെക്കാൻ കഴിയുമെന്ന് മാനേജർ മൈക്കൽ ആർറ്റെറ്റ അവകാശപ്പെട്ടു.
Comments