റാഞ്ചി: ധൻബാദ് ജഡ്ജി ഉത്തം ആനന്ദിനെ കൊലപ്പെടുത്തിയ കേസിൽ ഓട്ടോ റിക്ഷാ ഡ്രൈവർക്കും കൂട്ടുപ്രതിക്കും ജീവപര്യന്തം കഠിന തടവ്. 2021 ജൂലൈ 28നായിരുന്നു പ്രഭാത സവാരിക്കിടെ ജഡ്ജിയെ പ്രതികൾ ഓട്ടോ റിക്ഷ ഇടിച്ച് കൊലപ്പെടുത്തിയത്. ജഡ്ജിയുടെ മൊബൈൽ ഫോൺ കവരാൻ വേണ്ടിയായിരുന്നു പ്രതികൾ ക്രൂരകൃത്യം നിർവ്വഹിച്ചത്.
പ്രതികളായ ലഖൻ, രാഹുൽ എന്നിവർക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, തെറ്റായ വിവരം നൽകൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഫെബ്രുവരിയിലാണ് കേസിൽ വിചാരണ ആരംഭിച്ചത്. 58 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി. പ്രതികൾ ഓട്ടോ റിക്ഷയിൽ വരുന്നതിന്റെയും ജഡ്ജിയെ പിന്നിൽ നിന്നും ഇടിച്ച് വീഴ്‌ത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത് വഴിത്തിരിവായി.
കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുവെങ്കിലും അന്വേഷണം പിന്നീട് സിബിഐക്ക് കൈമാറി. സംഭവത്തിൽ സുപ്രീം കോടതി ഝാർഖണ്ഡ് സർക്കാരിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
Comments