ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. എഡ്ജ്ബാസ്റ്റണിൽ നടന്ന ഒന്നാം സെമിയിൽ 4 റൺസിനാണ് ഇന്ത്യയുടെ വിജയം.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. തകർപ്പൻ ഫോമിലുള്ള ഓപ്പണർ സ്മൃതി മന്ഥാന 32 പന്തിൽ 61 റൺസുമായി ഇന്ത്യൻ ഇന്നിംഗ്സിന് കരുത്ത് പകർന്നപ്പോൾ, 44 റൺസെടുത്ത ജമീമ റോഡ്രിഗസും 22 റൺസെടുത്ത ദീപ്തി ശർമ്മയും 20 റൺസെടുത്ത ക്യാപ്ടൻ ഹർമൻപ്രീത് കൗറും സ്കോർ ബോർഡിൽ നിർണ്ണായക സംഭാവനകൾ നൽകി.
മറുപടി ബാറ്റിംഗിൽ ശക്തമായി തിരിച്ചടിച്ച ഇംഗ്ലണ്ട് ജയപ്രതീക്ഷ ഉണർത്തിയെങ്കിലും 6 വിക്കറ്റിന് 160 എന്ന സ്കോറിൽ അവരുടെ പോരാട്ടം അവസാനിച്ചു. 41 റൺസെടുത്ത ക്യാപ്ടൻ നതാലിയും 35 റൺസെടുത്ത ഓപ്പണർ ഡാനിയേലെ വ്യാട്ടും 31 റൺസെടുത്ത അമി ജോൺസും ഇംഗ്ലണ്ടിനായി മികച്ച ബാറ്റിംഗ് പുറത്തെടുത്തുവെങ്കിലും കൃത്യതയാർന്ന ബൗളിംഗും ഫീൽഡിംഗും പുറത്തെടുത്ത ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു.
രണ്ടാം സെമിയിൽ കരുത്തരായ ഓസ്ട്രേലിയയും ന്യൂസിലൻഡുമാണ് ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിലെ വിജയികളായിരിക്കും ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. ഫൈനലിൽ കടന്നതോടെ ഇന്ത്യൻ വനിതകൾ മെഡൽ ഉറപ്പിച്ചു.
Comments