അഹമ്മദ്നഗർ: കനയ്യ ലാലിന്റെയും ഉമേഷ് കോൽഹെയുടെയും കൊലപാതകങ്ങളെ അപലപിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ട യുവാവിനെ മുസ്ലീം മൗലികവാദികൾ വെട്ടിവീഴ്‌ത്തി. സംഭവത്തിൽ 4 പേർ അറസ്റ്റിലായി. മഹാരാഷ്‌ട്രയിലെ അഹമ്മദ്നഗറിലായിരുന്നു സംഭവം.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 23 വയസ്സുകാരനായ പ്രതീക് പവാർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുപതോളം പേർ വരുന്ന സംഘമാണ് പവാറിനെ ആക്രമിച്ചത്. വാളുകളും കത്തികളും ഉപയോഗിച്ചായിരുന്നു ആക്രമണം.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മഹാരാഷ്‌ട്ര പോലീസ് അറിയിച്ചു. ആക്രമിച്ചവരിൽ ചിലരെ പരിചയമുണ്ടെന്ന് പ്രതീകിന്റെ സുഹൃത്ത് പോലീസിനോട് പറഞ്ഞു. മറ്റുള്ളവരെ കണ്ടാൽ തിരിച്ചറിയാമെന്നും ഇയാൾ പറഞ്ഞതായി പോലീസ് അറിയിച്ചു.
നൂപുർ ശർമ്മയെ അനുകൂലിച്ചും കനയ്യ ലാലിന്റെയും ഉമേഷ് കോൽഹെയുടെയും കൊലപാതകങ്ങളെ എതിർത്തുമാണ് നിന്റെ പോസ്റ്റുകൾ. ഞങ്ങളുടെ ആയുധങ്ങൾ ഉപയോഗിച്ച് നിന്നെയും ഞങ്ങൾ അവരുടെ അടുത്തേക്ക് അയയ്‌ക്കുമെടാ എന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷി പോലീസിന് മൊഴി നൽകി.
സംഭവത്തിൽ 4 പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും പോലീസ് പറഞ്ഞു. കേസ് എൻ ഐ എക്ക് കൈമാറണമെന്ന് പ്രതീകിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
Comments