ന്യൂഡൽഹി: ഇന്ത്യയിലെ പുതിയ വിമാന കമ്പനിയായ ആകാശ എയർ പ്രവർത്തനമാരംഭിച്ചു. മുംബൈ- അഹമ്മദാബാദ് റൂട്ടിലെ ആദ്യ സർവീസ് സിവിൽ വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സഹമന്ത്രി ജനറൽ വി കെ സിംഗും ചേർന്ന് ഉദ്ഘാടനം ചെയ്തു.
അഹമ്മദാബാദ്, ബംഗലൂരു, മുംബൈ, കൊച്ചി റൂട്ടുകളിലാണ് ആകാശ ആദ്യ സർവീസുകൾ നടത്തുന്നത്. ഇതിനായുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
ബംഗലൂരു കൊച്ചി റൂട്ടിലെ സർവീസ് ഓഗസ്റ്റ് 13 മുതൽ ആരംഭിക്കും. രാകേഷ് ജുൻജുൻവാലയുടെ മേൽനോട്ടത്തിലാണ് കമ്പനി പ്രവർത്തിക്കുന്നത്. ജൂലൈ മാസത്തിൽ തന്നെ കമ്പനിക്ക് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
737 മാക്സ് വിമാനങ്ങളാണ് കമ്പനി ഉപയോഗിക്കുന്നത്. ക്രമാനുഗതമായി സേവനങ്ങൾ കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും പരിസ്ഥിതി സൗഹാർദ്ദപരവും ഏത് സമയത്തും ആശ്രയിക്കാവുന്നതും ചിലവ് കുറഞ്ഞതുമായ സർവീസ് ആയിരിക്കും തങ്ങളുടേത് എന്നതാണ് കമ്പനിയുടെ അവകാശവാദം.
Comments