ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ മെഡൽവേട്ടയിൽ മലയാളി തിളക്കവും. ട്രിംപിൽ ജംപിൽ മലയാളികളായ എൽദോസ് പോളും അബ്ദുള്ള അബൂബക്കറും മെഡൽ നേടി ചരിത്രം കുറിച്ചു. സ്വർണവും വെള്ളിയുമാണ് മലയാളി താരങ്ങൾ ട്രിംപിൾ ജംപിൽ സ്വന്തമാക്കിയത്. എൽദോസ് സ്വർണവും അബൂബക്കർ വെള്ളിയുമാണ് നേടിയത്.
ഇതോടെ കോമൺവെൽത്ത് അത്‌ലറ്റിക്‌സ് വിഭാഗത്തിൽ ആറാം സ്വർണം മലയാളിയായ എൽദോസിലൂടെ (25) രാജ്യം നേടി. ബർമിംഗ്ഹാമിലെ അലക്‌സാണ്ടർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 17.03 മീറ്റർ ദൂരം ചാടിയായിരുന്നു എൽദോസിന്റെ സ്വർണനേട്ടം. തന്റെ മൂന്നാം പരിശ്രമത്തിലായിരുന്നു എൽദോസ് 17 മീറ്റർ ദൂരം മറികടന്നത്.
അതേസമയം വെള്ളി നേടിയ അബ്ദുള്ള അബൂബക്കർ 17.02 മീറ്റർ ദൂരം ചാടിയിരുന്നു. ഇന്ത്യൻ താരമായ പ്രവീൺ ചിത്രവേലിന് വെങ്കലം നഷ്ടപ്പെട്ടത് വെറും 0.03 മീറ്റർ ദൂരത്തിനായിരുന്നു. ബർമൂഡയുടെ ജാ-നായ് പെരിഞ്ചീഫ് 16.92 മീറ്റർ ദൂരമായിരുന്നു ചാടിക്കടന്നത്. 16.89 മീറ്റർ ദൂരം ഇന്ത്യയുടെ പ്രവീൺ ചാടിയിരുന്നു.
നേരത്തെ ട്രിപ്പൾ ജംപിൽ ഒരു വെള്ളിയും മൂന്ന് വെങ്കലവും മാത്രമായിരുന്നു കോമൺവെൽത്ത് ചരിത്രത്തിൽ ഇന്ത്യ നേടിയിരുന്നത്. മൊഹിന്ദർ സിംഗ്, രഞ്ജിത്ത് മഹേശ്വരി എന്നിവരായിരുന്നു ട്രിംപിൾ ജംപിലെ മെഡൽ ജേതാക്കൾ. ബർമിംഗ്ഹാമിൽ എൽദോസ് പോൾ ചരിത്രം കുറിച്ചതോടെ ഇന്ത്യ ആദ്യമായി ട്രിംപിൾ ജംപിൽ സ്വർണം സ്വന്തമാക്കി.
ഇതുവരെ 47 മെഡലുകളാണ് 2022 കോമൺവെൽത്തിൽ ഇന്ത്യ നേടിയത്. 16 സ്വർണവും 12 വെള്ളിയും 19 വെങ്കലും ഇന്ത്യയുടെ മെഡൽപ്പട്ടികയിലുണ്ട്.
Comments