കോഴിക്കോട്: ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനത്തിൽ പങ്കെടുത്ത കോഴിക്കോട് മേയറും സിപിഎം നേതാവുമായ ബീന ഫിലിപ്പിനെ പരസ്യമായി തള്ളിയ സിപിഎം നിലപാടിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം ശക്തമാകുകയാണ്. ബാലഗോകുലം എന്നത് കുട്ടികളുടെ ഒരു സംഘടനയാണ്. ബാലഗോകുലം സംഘടിപ്പിച്ച ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തതിന് മേയറെ പരസ്യമായി തള്ളിപ്പറഞ്ഞത് സിപിഎമ്മിന്റെ ഇരട്ടത്താപ്പാണെന്ന് ബിജെപി ആരോപിക്കുന്നു. മേയർ എന്നാൽ എല്ലാ ജനങ്ങളുടെയും പ്രതിനിധിയാണെന്ന് സാധാരണക്കാരും ചൂണ്ടിക്കാണിക്കുന്നു.
ശിശു പരിപാലനത്തിൽ കേരളം ഉത്തരേന്ത്യയെ കണ്ടു പഠിക്കണമെന്ന മേയറുടെ പ്രസ്താവനയും കൃഷ്ണ വിഗ്രഹത്തിൽ തുളസിമാല ചാർത്തിയതുമെല്ലാമാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. സിപിഎമ്മിന്റെ നിലപാട് ഹിന്ദു വിരുദ്ധത മാത്രമായി മാറി. തീവ്രവാദ കേസിൽ പ്രതിയായി ജയലിൽ കഴിയുന്ന അബ്ദുൾ നാസർ മഅദനിയ്ക്കൊപ്പം പിണറായി വിജയൻ വേദി പങ്കിട്ടതിൽ ഇടത് പക്ഷത്തിന് കളങ്കം ഉണ്ടായില്ല. ഇഫ്താർ വിരുന്നിൽ നേതാക്കന്മാർക്കും പാർട്ടി പ്രവർത്തകർക്കും സിപിഎം വിലക്ക് ഏർപ്പെടുത്താറില്ല. പി.ഡി.പി മണ്ഡലം കൺവെൻഷൻ അമ്പലപ്പുഴ എം.എൽ.എ ഉദ്ഘാടനം ചെയ്തപ്പോൾ സിപിഎമ്മിന് നാണം തോന്നിയില്ലേ എന്നിങ്ങനെ ഫോട്ടോകളടക്കം കുത്തിപ്പൊക്കി ജനങ്ങൾ ചോദിക്കുന്നു.
ഹിന്ദുവിരുദ്ധത പ്രചരിപ്പിക്കാനും ഇസ്ലാം മത പ്രീണനം നടത്താനും കഴിഞ്ഞ കുറേ കാലങ്ങളായി കോൺഗ്രസും-സിപിഎമ്മും കേരളത്തിൽ മത്സരിക്കുകയാണ്. കേസരിയുടെയും ബാലഗോകുലത്തിന്റെയും പരിപാടിയിൽ പങ്കെടുക്കുന്നത് തെറ്റാണെന്ന് പ്രചരിപ്പിക്കുന്നത് തീവ്ര ഇസ്ലാമിക വർഗീയവാദികൾക്കു വേണ്ടിയാണെന്ന് ആരോപണം ഉയരുന്നു. വാവുബലിയ്ക്ക് സഹായമെത്തിക്കണമെന്ന് പറഞ്ഞ ജയരാജനെ സമ്മർദ്ദത്തിലാക്കി അഭിപ്രായം പിൻവലിപ്പിച്ചതും വഖഫ് ബോർഡ് നിയമനം പിഎസ്സിയ്ക്ക് വിടാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയതും ആലപ്പുഴ കളക്ടറെ മാറ്റിയതുമെല്ലാം കേരളത്തിൽ വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള സിപിഎമ്മിന്റെ നീക്കമാണ്. ഇത്തരം നീക്കങ്ങൾക്ക് കോൺഗ്രസ് മൗനാനുവാദം നൽകുന്നത് ഇസ്ലാമിക മതമൗലികവാദികളുടെ വോട്ടും സ്നേഹവും പിടിച്ചുപറ്റാനാണ്.
മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നു എന്ന് പരസ്പരം ആരോപിക്കുന്നതു കൊണ്ട് കോൺഗ്രസും സിപിഎമ്മും ലക്ഷ്യം വെയ്ക്കുന്നത് എന്താണ്. ഹിന്ദുത്വം എന്ന് പറഞ്ഞാൽ തെറ്റാണ്, ഹൈന്ദവ ആരാധന മോശമാണ്, ഹിന്ദുക്കൾ വർഗീയ വാദികളാണ് എന്നിങ്ങനെ പറഞ്ഞു പരത്തി മുസ്ലിം മത തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കുകയാണ് ഇരു പാർട്ടികളുടെയും ലക്ഷ്യം. വോട്ടുബാങ്ക് ലക്ഷ്യമാക്കി ഇസ്ലാമിക തീവ്രവാദികളുടെ ചട്ടുകമായി മാറി ഹിന്ദു വിരുദ്ധത സമൂഹത്തിൽ വളർത്തിയെടുക്കാൻ ശ്രമിക്കുകയാണ് സിപിഎമ്മും കോൺഗ്രസുമെന്ന് ജനങ്ങൾ പറയുന്നു.
Comments