ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബോംബ് ഭീഷണി. ഡയൽ 112-ന്റെ കൺട്രോൾ റൂമിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഓഗസ്റ്റ് രണ്ടിന് വൈകുന്നേരമാണ് ഭീഷണി സന്ദേശം ലഭിച്ചത്. മൂന്ന് ദിവസത്തിനകം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബ് ഉപയോഗിച്ച് വധിക്കുമെന്നാണ് ഭീഷണി സന്ദേശത്തിൽ എഴുതിയിരുന്നത്. ഭീഷണിയെത്തുടർന്ന് യുപി പോലീസ് മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. സംസ്ഥാനത്ത് ഒട്ടുക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ് സുരക്ഷാ ഏജൻസികൾ.
ഓപ്പറേഷൻ കമാൻഡർ സുഭാഷ് കുമാറിനാണ് കേസന്വേഷണത്തിന്റെ ചുമതല. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട് . ഷാഹിദ് ഖാൻ എന്ന യുവാവാണ് വാട്‌സ്ആപ്പ് നമ്പറിലേക്ക് ഭീഷണി സന്ദേശം അയച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സുശാന്ത് ഗോൾഫ് സിറ്റി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ ഉടൻ പിടികൂടുമെന്നാണ് പോലീസ് അവകാശപ്പെടുന്നത്.
രാജ്യം എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന് തയ്യാറെടുക്കുന്ന വേളയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കനത്ത സുരക്ഷാ മുൻകരുതലാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള രാജ്യത്തെ മുതിർന്ന നേതാക്കളെ ഭീകരർ ലക്ഷ്യം വെയ്‌ക്കുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിക്കുന്ന വിവരങ്ങൾ.
Comments