കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ ടിടിപിയുടെ ഉന്നത കമാൻഡർ ഒമർ ഖാലിദ് ഖൊറാസാനിയും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താൻ എന്ന നിരോധിത സംഘടനയുടെ നേതാവായിരുന്നു ഒമർ ഖാലിദ്. ഇയാളോടൊപ്പം മറ്റ് മൂന്ന് ഉന്നത നേതാക്കളും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. ടിടിപി കമാൻഡർമാരായ അബ്ദുൾ വാലി മുഹമ്മദ്, മുഫ്തി ഹസൻ, ഹാഫിസ് ദൗലത്ത് ഖാൻ എന്നിവരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മറ്റുള്ളവർ.
ഒമർ ഖാലിദ് ഖൊറാസാനിയെക്കുറിച്ച് വിവരങ്ങൾ പങ്കുവെക്കുന്നവർക്ക് അമേരിക്ക 3 മില്യൺ ഡോളർ പാരിതോഷികമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇയാളും സംഘവും സഞ്ചരിച്ച വാഹനം പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പക്തിക പ്രവിശ്യയിലെ ബെർമൽ ജില്ലയിലായിരുന്നു സംഭവം. ഇവിടെ ഒരു യോഗത്തിൽ പങ്കെടുക്കാനായി ഭീകരസംഘം പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. റോഡിൽ കുഴിച്ചിട്ടിരുന്ന മൈനിൽ തട്ടി സ്‌ഫോടനമുണ്ടായെന്നാണ് കരുതുന്നുത്. ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം.
മുൻ മാദ്ധ്യമപ്രവർത്തകനും കവിയുമായ ഒമർ ഖാലിദ് പാകിസ്താനിലെ നിരവധി മദ്രസകളിൽ പഠനം നടത്തിയിട്ടുള്ളയാളാണ്. അഫ്ഗാനിസ്ഥാനിലെ നംഗർഹർ, കുനാർ പ്രവിശ്യകളിലായിരുന്നു ഇയാൾ സജീവമായി പ്രവർത്തിച്ചിരുന്നത്. ഇന്ന് രാവിലെ കുനാർ പ്രവിശ്യയിൽ നടന്ന സ്‌ഫോടനത്തിൽ ടിടിപിയുടെ ഉന്നത നേതാവായ അബ്ദുൾ റാഷിദ് കൊല്ലപ്പെട്ടതായും വിവരം പുറത്തുവരുന്നുണ്ട്. ഇയാൾ ടിടിപിയുടെ ഇന്റലിജൻസ് മേധാവിയായിരുന്നു.
Comments