ടോക്കിയോ: മനുഷ്യസമൂഹത്തിന് യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ മുഖം സമ്മാനിച്ച നാഗസാക്കി ആണവാക്രമണത്തിന് ഇന്ന് 77 വയസ്സ്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെ തകർക്കാൻ അമേരിക്ക നടത്തിയ രണ്ടാം ആണവ ബോംബാക്രമണം നടത്തിയത് നാഗസാക്കിയിലായിരുന്നു. മൂന്ന് ദിവസത്തെ ഇടവേളയിൽ രണ്ടു തവണ രണ്ടിടത്താണ് അമേരിക്ക ബോംബിട്ടത്. 1945 ആഗസ്റ്റ് 6ന് ഹിരോഷിമയിലും 9ന് നാഗസാക്കിയിലുമാണ് ആണവ ബോംബുകൾ വർഷിച്ചത്. രണ്ടു ബോംബാക്രമണത്തിലുമായി നിമിഷ നേരം കൊണ്ട് വധിക്കപ്പെട്ടത് 1,40,000 ജനങ്ങളാണ്. എന്നാൽ മൂന്നു തലമുറയെ വിടാതെ ഇന്നും പിന്തുടരുന്ന ആണവ വികരണം അഞ്ചു ലക്ഷത്തിലേറെ പേരെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ചു.
1945 ആഗസ്റ്റ് 9ന് രാവിലെ 11.02നാണ് നാഗസാക്കിയിൽ ബോംബിട്ടത്. ബി-29 ബോംബർ വിമാനമായ ബോംബ്സ്കാർ പുറപ്പെട്ടത് ജപ്പാനിലെ കോക്കൂറ നഗരത്തിൽ ബോംബിടാനായിരുന്നു. എന്നാൽ കനത്ത മേഘപടലം കാരണം ലക്ഷ്യം മാറ്റി നാഗസാക്കി യിൽ ബോംബിടുകയായിരുന്നു. പ്ലൂട്ടോണിയം 239 നിറച്ച ബോംബാണ് ജനലക്ഷങ്ങളെ അഗ്നിഗോളത്താൽ മൂടിയത്.
ലോക ശക്തിയാകാൻ നടന്ന കിടമത്സരത്തിൽ അമേരിക്കയ്ക്കെതിരെ ജപ്പാൻ വ്യോമസേന നടത്തിയ ബോംബാക്രമണത്തിന് തിരിച്ചടിയായിട്ടാണ് അറ്റകൈ പ്രയോഗത്തിന് യുഎസ് തയ്യാറായത്. ലിറ്റിൽ ബോയ് എന്ന് പേരിട്ട ആണവ ബോംബ് ഹിരോഷിമയിലും മൂന്ന് ദിവസത്തെ ഇടവേളയിൽ ഫാറ്റ്മാൻ എന്ന രണ്ടാമത്തെ ബോംബ് നാഗസാക്കിയിലും അമേരിക്ക വർഷിച്ചു. രണ്ടു നഗരങ്ങളേയും അക്ഷരാർത്ഥത്തിൽ ആണവാക്രമണം പ്രേതഭൂമിയാക്കി. രണ്ടാം ലോകമഹായുദ്ധത്തിൽ ഇതിനെ തുടർന്ന് ജപ്പാൻ ആഗസ്റ്റ് 15ന് കീഴടങ്ങുന്നതായി അന്നത്തെ ചക്രവർത്തി ഹിരോഹിതോ പ്രഖ്യാപിക്കുകയായിരുന്നു.
ലോകശക്തികളുടെ കിടമത്സരം വീണ്ടും നീണ്ടുപോയത് ഐക്യരാഷ്ട്രസഭയുടെ നടപടികളേയും സ്വാധീനിച്ചു. 2010ലാണ് ആദ്യമായി ഐക്യരാഷ്ട്ര സഭയുടെ ഒരു സെക്രട്ടറി ജനറൽ ജപ്പാനിലെ അനുസ്മരണ പരിപാടിയ്ക്ക് എത്തുന്നത്. ബാൻ കീ മൂണാണ് അനുസ്മരണ പരിപാടിയ്ക്കായി ആദ്യമായി ജപ്പാനിലെത്തിയ ആദ്യ സെക്രട്ടറി ജനറൽ എന്നതും ചരിത്രമാണ്.
ഇത്തവണത്തെ ഹിരോഷിമ ദിനത്തിൽ റഷ്യ-യുക്രെയ്ൻ യുദ്ധത്തെ അപലപിച്ചുകൊണ്ടാണ് നിലവിലെ യുഎൻ സെക്രട്ടറി ജനറൽ സംസാരിച്ചത്. ലോകം ഇന്ന് നിറതോക്കുമായി നീങ്ങുകയാണ്. മാനവരാശിയുടെ ശാന്തിയും സമാധാനവും സംരക്ഷിക്കേണ്ടവർ നടത്തുന്ന പോരാട്ടം ഏറെ ദു:ഖകരവും അപലപനീയവുമാണെന്ന് ഗുട്ടാറസ് പറഞ്ഞു. എല്ലാ വർഷവും ജപ്പാൻ ജനത തങ്ങൾക്കേറ്റ ദുരന്തത്തെ ഓർക്കാൻ ഹിരോഷിമ ദിനവും നാഗസാക്കി ദിനവും ആചരിക്കുകയാണ്. ലോകരാഷ്ട്രങ്ങളിൽ ഇന്ന് അമേരിക്ക ജപ്പാനൊപ്പമാണെന്നതും കാലത്തിന്റെ മാറ്റമാണ്.
Comments