ബെംഗളൂരു: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സാംസ്‌കാരിക മന്ത്രാലയം ഏർപ്പെടുത്തിയ ‘ഹർ ഘർ തിരംഗ‘ ക്യാമ്പയിൻ ജനങ്ങൾ ഏറ്റെടുത്ത് ആഘോഷിക്കുകയാണ്. ക്യാമ്പയിനിന്റെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനാണ് കർണ്ണാടക സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള ഒരുക്കങ്ങൾ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അവലോകനം ചെയ്തു. ഒരു കോടിയിലധികം വീടുകളിൽ ദേശീയ പതാക ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
“രാജ്യത്തോടുള്ള ആദരവോടും ബഹുമാനത്തോടും ജനങ്ങളെ അണിനിരത്തി പരിപാടി സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഒരു കോടിയിലധികം വീടുകളിൽ പതാക ഉയർത്താനാണ് തങ്ങൾ ഉദ്ദേശിക്കുന്നത്” എന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഹർ ഘർ തിരംഗ’ ക്യമ്പയിൻ വിജയിപ്പിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി. പതാക വിതരണവും നടന്നുവരികയാണ്. അമൃത് മഹോത്സവത്തിന്റെ സ്മരണയ്‌ക്കായി ആഗസ്ത് 13 ന് പതാക ഉയർത്തണമെന്നാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ മാർഗ നിർദ്ദേശങ്ങളനുസരിച്ച് വരുന്ന മൂന്ന് ദിവസങ്ങളിൽ എല്ലാം ദിവസവും സർക്കാർ ഓഫീസുകളിൽ പതാക ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വീടുകളിൽ ആഗസ്റ്റ് 13 മുതൽ 15 വരെ പതാക ഉയർത്തണം. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ സ്മരണാർത്ഥം ആഗസ്റ്റ് 9 മുതൽ 14 വരെ അതത് ജില്ലകളിലെ സ്വാതന്ത്ര്യ സമര സേനാനികളെ അവരുടെ വീടുകളിൽ എത്തി ആദരിക്കണമെന്നും ജില്ലാ ചുമതലയുള്ള മന്ത്രിമാരും ഇതിന്റെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Comments