ന്യൂഡൽഹി : പാകിസ്താന്റെ തീവ്രവാദികളോടുള്ള സമീപനത്തിനെതിരെ ഐക്യരാഷ്‌ട്രസഭയിൽ രൂക്ഷ വിമർശനവുമായി ഇന്ത്യ. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആഗോള ഭീകരർ എന്ന് മുദ്രകുത്തിയവരെ പാകിസ്താൻ സംരക്ഷിക്കുകയാണെന്ന് യുഎന്നിലെ ഇന്ത്യയുടെ അംബാസഡർ രുചിര കാംബോജ് പറഞ്ഞു. ഭീകരപ്രവർത്തനങ്ങൾ മൂലം അന്താരാഷ്‌ട്ര സമാധാനത്തിനും സുരക്ഷയ്‌ക്കും ഉണ്ടാകുന്ന ഭീഷണികൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു രുചിര.
യുഎൻ ബ്ലാക് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ക്രൈം സിന്റികേറ്റുകൾക്കും തീവ്രവാദികൾക്കും സംരക്ഷണം ഒരുക്കുകയാണ് പാകിസ്താൻ. ഇതിന്റെ നേരിട്ടുള്ള അനുഭവം ഇന്ത്യയ്‌ക്കുണ്ടെന്ന് അവർ പറഞ്ഞു. ഡി കമ്പനിയുടെയും ദാവൂദ് ഇബ്രാഹിമിന്റെ പാക് ബന്ധത്തെ പരോക്ഷമായി വിമർശിച്ചായിരുന്നു രുചിരയുടെ പ്രതികരണം. ആയുധക്കടത്ത് ഉൾപ്പെടെയുള്ള ബിസിനസുകൾ ചെയ്തിരുന്ന ദാവൂദ് ഇബ്രാഹിം 1993 ലെ മുംബൈ സ്‌ഫോടനത്തിന് ശേഷം ഇന്ത്യയുടെ തീവ്രവാദി പട്ടികയിൽ ഇടം പിടിച്ചിരുന്നു.
തീവ്രവാദവും സംഘടിത കുറ്റകൃത്യങ്ങളും പരിഹരിക്കേണ്ടതുണ്ട്. യുഎൻഎസ്സി 1267 ഉപരോധ സമിതിയുടെ കീഴിൽ ലിസ്റ്റു ചെയ്തിട്ടുണ്ടെങ്കിലും ക്രൈം സിൻഡിക്കേറ്റുകൾ തീവ്രവാദത്തിലേക്ക് കടക്കുന്നു. ഇവരെ അയൽരാജ്യക്കാർ അതിഥികളാക്കി സ്വീകരിക്കുന്നു. ഇതിന്റെ നേരിട്ടുള്ള അനുഭവം ഇന്ത്യയ്‌ക്കുണ്ട്. ഇത്തരം കാപട്യങ്ങൾ ഉറക്കെ വിളിച്ച്പറയണമെന്നും അത് ഇല്ലാതാക്കണമെന്നും രുചിര ആവശ്യപ്പെട്ടു.
2020 ഓഗസ്റ്റിൽ, 88 നിരോധിത തീവ്രവാദ ഗ്രൂപ്പുകൾക്കും അവരുടെ നേതാക്കൾക്കുമെതിരെ സർക്കാർ കടുത്ത ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ ദാവൂദ് ഇബ്രാഹിമിന്റെ സാന്നിദ്ധ്യം പാകിസ്താൻ ആദ്യമായി വെളിപ്പെടുത്തി. 2003-ൽ അയാളെ ആഗോള ഭീകരനായി യുഎസ് പ്രഖ്യാപിച്ചു. തെക്കൻ തുറമുഖ നഗരമായ കറാച്ചിയിലാണ് ഇയാളുടെ ആസ്ഥാനമെന്നാണ് റിപ്പോർട്ട്. ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയ്‌ക്ക് കൈമാറണമെന്ന് പാക് സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊടുംഭീകരനെ കൈമാറാൻ പാകിസ്താൻ തയ്യാറായില്ല.
ദാവൂദ് ഇബ്രാഹിം കൂടാതെ 26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരനും ജമാഅത്ത് ഉദ് ദവ (ജെയുഡി) തലവനുമായ ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് (ജെഎം) തലവൻ മസൂദ് അസ്ഹർ തുടങ്ങിയ ഭീകര സംഘടനാ നേതാക്കൾക്കെതിരെ ഉപരോധം പ്രഖ്യാപിച്ച് സർക്കാർ ഓഗസ്റ്റ് 18 ന് രണ്ട് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ പാകിസ്താൻ ഇവരെ സംരക്ഷിക്കുകയും തീവ്രവാദ ഫണ്ടിംഗ് ഉൾപ്പെടെ നടത്തുകയുമാണ് ചെയ്യുന്നത്.
Comments