മലപ്പുറം: കള്ളക്കടത്ത് സ്വർണം തട്ടിപ്പറിക്കാൻ ശ്രമിച്ച കേസിൽ സി പി എം മുൻ കൗൺസിലറടക്കം അഞ്ച് പേർ പിടിയിൽ. പരപ്പനങ്ങാടി സിപിഎം മുൻ മുനിസിപ്പൽ കൗൺസിലറും മത്സ്യത്തൊഴിലാളി സിഐടിയു മുൻ ജില്ലാ നേതാവുമായ കുഞ്ഞികണ്ണന്റെ പുരയ്‌ക്കൽ മൊയ്തീൻ കോയ, നിറമരുതൂർ സ്വദേശി ഷുഹൈൽ എന്ന ഷാജി, പരപ്പനങ്ങാടി പള്ളിച്ചന്റെപുരക്കൽ അബ്ദുൽ റൗഫ്, പള്ളിച്ചന്റെപുരയ്‌ക്കൽ മുഹമ്മദ് അനീസ്, നിറമരുതൂർ കാവീട്ടിൽ മഹേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി കരിപ്പൂർ വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്താവളം വഴി മഹേഷ് ആയിരുന്നു സ്വർണവുമായി എത്തിയത്. സ്വർണവുമായി വരുന്ന വിവരം മഹേഷ് മറ്റ് നാല് പേരെയും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയ കൗൺസിലർ ഉൾപ്പെടെയുള്ളവരും മഹേഷും സ്വർണവുമായി കടന്നു കളയാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇവർ പോലീസിന്റെ പിടിയിലായി. കരിപ്പൂർ സിഐ ഷിബുവിന്റെ നേതൃത്വത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. മഹേഷിന്റെ പക്കൽ നിന്നും കടത്തിക്കൊണ്ടുവന്ന 974 ഗ്രാം സ്വർണവും പിടികൂടി.
അതേസമയം കള്ളക്കടത്തു സ്വർണം തട്ടിയെടുക്കുന്ന സംഘങ്ങളിൽ സി പി എം പ്രവർത്തകർ ഉൾപ്പെടുന്നത് സാധാരണമാവുകയാണ്. പിടിയിലായവരെല്ലാം സിപിഎം അനുഭാവികളാണ്. കള്ളക്കടത്തു സ്വർണം തട്ടിയെടുക്കുന്ന കേസുകളിൽ പ്രധാന പ്രതിയായ അർജുൻ ആയങ്കിയുമായി അടുത്ത ബന്ധമുള്ള ആളാണ് അറസ്റ്റിലായ മൊയ്തീൻ കോയ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
Comments