എറണാകുളം: കേസുമായി ബന്ധപ്പെട്ടാണെങ്കിൽ വ്യക്തി വിവരം ആരായുന്നതിൽ കുഴപ്പമില്ലെന്ന് തോമസ് ഐസക്കിനോട് ഹൈക്കോടതി. കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ഇഡിയുടെ ചോദ്യം ചെയ്യലിനെതിരെ തോമസ് ഐസക്ക് നൽകിയ ഹർജിയിലാണ് കോടതിയുടെ വാക്കാലുള്ള പരാമർശം. അതേസമയം തോമസ് ഐസക്കിന്റെ ഹർജി ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
ഹർജി പരിശോധിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ഇഡിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. അടുത്ത ബുധനാഴ്ചവരെ തോമസ് ഐസക്കിനെതിരെ നടപടി സ്വീകരിക്കില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിചാരണ വേളയിൽ ഇഡി തന്റെ വ്യക്തിവിവരങ്ങൾ ആരായുന്നതായി തോമസ് ഐസക്ക് കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി വ്യക്തിവിവരങ്ങൾ ആരായുന്നതിൽ കുഴപ്പമില്ലെന്ന് കോടതി വാക്കാൽ പരാമർശിച്ചു.
കുറ്റക്കാരൻ എന്ന നിലയിലാണ് തന്നെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പതെന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രധാന ആരോപണം. താൻ ചെയ്ത കുറ്റം എന്തെന്ന് ഇഡി വ്യക്തമാക്കിയിട്ടില്ല. ഫെമ നിയമം ലംഘിച്ചെന്ന ഇഡിയുടെ വാദം തെറ്റാണ്. സമൻസ് പുറപ്പെടുവിച്ച നടപടി നിയമ വിരുദ്ധമാണെന്നും മുൻ മന്ത്രി ആരോപിച്ചിരന്നു.
എന്നാൽ പ്രതിയായിട്ടല്ല തോമസ് ഐസക്കിനെ വിളിപ്പിച്ചതെന്നും, വിവരങ്ങൾ തേടുകയാണ് ഉദ്ദേശ്യമെന്നും ഇഡിയും കോടതിയെ അറിയിച്ചു.
Comments