ന്യൂഡൽഹി; പ്രസിദ്ധ ഹാസ്യതാരം രാജൂ ശ്രീവാസ്തവ വെന്റിലേറ്ററിൽ തുടരുന്നതായി ആശുപത്രി വൃത്തങ്ങൾ. ഇന്നലെ രാവിലെ പതിവ് വ്യായാമത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഡൽഹി എയിംസിലാണ് ശ്രീവാസ്തവയെ പ്രവേശിപ്പിച്ചത്.
ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞെങ്കിലും രാജൂ ശ്രീവാസ്തവയെ വെന്റിലേറ്ററിൽ നിന്ന് മാറ്റാറായിട്ടില്ലെന്ന് ഡൽഹി എയിംസ് അധികൃതർ അറിയിച്ചു. മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും എത്രയും പെട്ടന്ന് താരം സുഖംപ്രാപിച്ച് തിരികെ എത്തുമെന്നും ബന്ധുക്കൾ അറിയിച്ചു. താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആശുപത്രി അധികൃതരെ ഫോണിൽ വിളിച്ച് അന്വേഷിച്ചതായി ബന്ധുക്കൾ അറിയിച്ചു.
ഹിന്ദി ഹാസ്യരംഗത്തും മിമിക്രിരംഗത്തും സൂപ്പർതാരമായ രാജുശ്രീവാസ്തവ പിന്നീട് സിനിമകളിലും സജീവമായി. മേനെ പ്യാർ കിയാ, ബാസിഗർ, ബോംബേ ടു ഗോവ തുടങ്ങിയവയാണ് അഭിനയിച്ച ഹിറ്റ് ചിത്രങ്ങൾ. ടെലിവിഷൻ കോമഡി രംഗത്ത് പകരം വെയ്ക്കാനില്ലാത്ത പ്രതിഭയായിട്ടാണ് രാജു ശ്രീവാസ്തവ അറിയപ്പെടുന്നത്. ആധുനിക ദൃശ്യശ്രാവ്യ മേഖയിലെ സ്റ്റാന്റ്-അപ്പ് കോമഡിയുടെ തുടക്കകാരനും രാജു ശ്രീവാസ്തവയാണ്. ദ കിംഗ് ഓഫ് കോമഡി ബഹുമതി നേടിയിട്ടുള്ള താരമാണ്. 2014 രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയ ശ്രീവാസ്തവ സമാജ്വാദി പാർട്ടിയിലാണ് ആദ്യം അംഗത്വമെടുത്തത്. എന്നാൽ പിന്നീട് അതേ വർഷം രാജ് നാഥ് സിംഗിന്റെ പ്രേരണയാൽ ബിജെപിയിലേക്ക് എത്തുകയായിരുന്നു.
Comments