തിരുവനന്തപുരം: ഇൻസുലിൻ പമ്പ് കൈമാറിയ പ്രമേഹ ബാധിത നന്ദനയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. നന്ദനയുടെ ഷുഗർ ലെവൽ സാധാരണ നിലയിലേക്ക് വരുന്നുണ്ട്. കൂടുതൽ കുട്ടികൾക്ക് ഇൻസുലിൻ പമ്പ് ഇംപ്ലാന്റ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് നന്ദനയ്‌ക്ക് സുരേഷ് ഗോപി ഇൻസുലിൻ പമ്പ് കൈമാറിയത്.
ഇൻസുലിൻ പമ്പ് ഇംപ്ലാന്റ് ചെയ്യുന്നതിന് മുൻപ് 200,400 ഒക്കെയായിരുന്നു നന്ദനയുടെ ഷുഗർ ലെവൽ. എന്നാൽ ഇപ്പോൾ അത് 150 ആണ്. നന്ദന നോർമൽ ആയി വരുന്നുണ്ട്. സാധാരണയായി ഷുഗർ ലെവൽ കൂടുതൽ ഉള്ളവർ കോമയിലേക്ക് പോകുകയാണ് ചെയ്യാറുള്ളത്. കോട്ടയത്ത് ഇത്തരത്തിൽ ഒരു കുട്ടിയുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
നന്ദനയുടെ പിതാവ് ഓട്ടോ ഡ്രൈവറാണ്. അദ്ദേഹത്തിന് ഇൻസുലിൻ പമ്പിനുള്ള തുക മുടക്കാൻ സാധിക്കുമായിരുന്നില്ല. നന്ദന ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു എന്നത് വലിയ ഊർജ്ജം പകരുന്നു. പ്രമേഹബാധിതരായ 10 കുട്ടികൾക്ക് എങ്കിലും ഇത്തരത്തിൽ ഇൻസുലിൻ പമ്പ് ഇംപ്ലാന്റ് ചെയ്യണമെന്നാണ് തന്റെ ആഗ്രഹം. അധികം വൈകാതെ തന്നെ ഇതിന് സാധിക്കുമെന്ന് കരുതുന്നു.
തന്റെ പ്രവർത്തികൾ എല്ലാം കേട്ടിരിക്കുന്നത് ഭാര്യ രാധികയും മക്കളുമാണ്. പാവങ്ങളുടെ മാത്രമല്ല പണക്കാരുടെ മക്കൾക്കും അസുഖങ്ങൾ വരാറുണ്ട്. പാവങ്ങളുടെ മക്കൾക്ക് വരുന്ന അസുഖങ്ങൾ മാത്രമേ നാം അറിയുന്നൂള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
ടൈപ്പ് വൺ പ്രമേഹ ബാധിതയാണ് നന്ദന. അസുഖത്താൽ ബുദ്ധിമുട്ടുന്ന നന്ദനയുടെ വാർത്തകൾ സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെയാണ് അദ്ദേഹം ഇൻസുലിൻ പമ്പ് കൈമാറിയത്.















