ന്യൂയോർക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആഗോള ഉടമ്പടിക്കുള്ള കമ്മീഷൻ രൂപീകരിക്കണമെന്ന ആവശ്യവുമായി ഐക്യരാഷ്‌ട്ര സഭയെ സമീപിക്കുമെന്ന് മെക്‌സിൻ പ്രസിഡന്റ് അന്ദ്രേസ് മാനുവൽ ലോപസ് ഒബ്രഡോർ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഫ്രാൻസിസ് മാർപാപ്പയും ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേറസും കമ്മീഷന് നേതൃത്വം വഹിക്കണമെന്നാണ് ആവശ്യം. യുക്രെയ്ൻ, ഇസ്രായേൽ, തായ്‌വാൻ എന്നീ രാജ്യങ്ങളിൽ നടക്കുന്ന യുദ്ധങ്ങൾക്ക് വിരാമമിടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യുഎന്നിന് രേഖാമൂലം നിർദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെ യുക്രെയ്‌നിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ജനങ്ങൾ പലായനം ചെയ്യുകയും ചെയ്തു. സൈനിക ഏറ്റുമുട്ടൽ അവസാനിപ്പിച്ച് ബലപ്രയോഗമില്ലാതെ ചർച്ചകളിലൂടെ കാര്യങ്ങൾ പരിഹരിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞിരുന്നു. ഇതിനോട് താൻ പൂർണമായും യോജിക്കുന്നു എന്ന് ഒബ്രഡോർ പറഞ്ഞു.
റഷ്യ, ചൈന, യുഎസ് എന്നീ മൂന്ന് വൻശക്തികൾ നിർദ്ദേശങ്ങൾ കേൾക്കുകയും പ്രശ്‌നപരിഹാരത്തിനായി മദ്ധ്യസ്ഥത വഹിക്കാൻ പ്രധാന വ്യക്തികളോട് ആവശ്യപ്പെടുകയും വേണം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഫ്രാൻസിസ് മാർപാപ്പ എന്നിവരുടെ നേതൃത്വത്തിൽ യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനും, അടുത്ത അഞ്ച് വർഷത്തേക്കുള്ള ഉടമ്പടിയിൽ ഒപ്പിടാനും തയ്യാറാകണമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഈ മൂന്ന് ശക്തികളുടെ (യുഎസ്, റഷ്യ, ചൈന) തീരുമാനിച്ചാൽ ഉടമ്പടി നടപ്പിലാക്കാൻ സാധിക്കും. അതിനുള്ള എല്ലാ സംവിധാനങ്ങളും ഇപ്പോഴുണ്ടെന്നും മെക്‌സിക്കൻ പ്രസിഡന്റ് വ്യക്തമാക്കി.
Comments