കോയമ്പത്തൂർ: കോയമ്പത്തൂരിൽ 92 യാത്രക്കാരുമായി എമർജൻസി ലാൻഡിംഗ് നടത്തിയ ഗോ ഫസ്റ്റ് വിമാനത്തിന് എൻജിൻ തകരാർ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ. ബംഗലൂരുവിൽ നിന്ന് മാലിദ്വീപിലേക്ക് പോയ വിമാനമാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്.
രണ്ട് എൻജിനുകളും അമിതമായി ചൂടായി അലാറം ഓഫാകുന്നതിന് സമാനമായ സാഹചര്യം ഉണ്ടായതോടെയാണ് പൈലറ്റ് അടിയന്തര ലാൻഡിംഗ് നടത്താൻ തീരുമാനിച്ചത്. അലാറം ഓഫായതോടെ പൈലറ്റ് അപായസൂചന നൽകി കോയമ്പത്തൂർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിന് അനുമതി തേടി. അഗ്നിരക്ഷാസേന ഉൾപ്പെടെ ഇവിടെ തയ്യാറായിരുന്നു.
തുടർന്ന് എൻജിനീയർമാരുൾപ്പെട്ട സാങ്കേതിക വിദഗ്ധർ നടത്തിയ പരിശോധനയിലാണ് വിമാനത്തിലെ ഫയർ അലാറത്തിന്റെ തകരാറാണ് പ്രശ്‌നമെന്ന് മനസിലായത്. എൻജിന് തകരാറില്ലെന്നും യാത്രയ്‌ക്ക് സജ്ജമാണെന്നും സംഘം വിലയിരുത്തി. ഉച്ചയ്‌ക്ക് 12. 57 നാണ് വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയത്.
പരിശോധനാ നടപടികൾ പൂർത്തിയാക്കിയ ശേഷം വിമാനം മാലിയിലേക്ക് യാത്ര തിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗോ ഫസ്റ്റ് വിമാനങ്ങൾ തുടർച്ചയായി എമർജൻസി ലാൻഡിംഗ് നടത്തുന്നതിനാൽ സുരക്ഷിത യാത്രയ്‌ക്ക് ഭീഷണിയാണെന്ന പരാതിയിൽ വ്യോമയാന മന്ത്രാലയം നേരത്തെ അന്വേഷണം നടത്തിയിരുന്നു. അതുകൊണ്ടു തന്നെ എമർജൻസി ലാൻഡിംഗ് നടത്തിയതോടെ യാത്രക്കാരും പരിഭ്രാന്തിയിലായിരുന്നു.
Comments