വാഷിംഗ്ഡൺ: ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ(എഫ്ബിഐ) റെയ്ഡുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ വാർത്തകൾ നിഷേധിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്ലോറിഡയിലെ ട്രംപിന്റെ വീട്ടിൽ ആണവായുധങ്ങളുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾക്കായി എഫ്ബിഐ തിരച്ചിൽ നടത്തിയെന്ന് യുഎസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മാദ്ധ്യമ റിപ്പോർട്ടുകൾ എല്ലാം തള്ളിക്കൊണ്ടാണ് ട്രംപ് രംഗത്ത് വന്നത്. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെയാണ് അദ്ദേഹം വാർത്തകളെ തള്ളി വിശദീകരണവുമായി എത്തിയത്. ഓഗസ്റ്റ് 8 നാണ് മുൻ അമേരിക്കൻ പ്രസിഡന്റിന്റെ വീട്ടിൽ റെയ്ഡ് നടന്നത്.
ആണവായുധങ്ങളുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ വ്യാജമാണെന്ന് ട്രംപ് ആരോപിച്ചു. “റഷ്യ, റഷ്യ, റഷ്യ എന്ന ഒരു തട്ടിപ്പ് പോലെ ആണവായുധങ്ങളും ഒരു തട്ടിപ്പാണ്”, റഷ്യയുമായുള്ള തന്റെ ബന്ധത്തെപ്പറ്റി റോബർട്ട് മുള്ളർ പ്രചരിപ്പിച്ച വാർത്തപോലെ ഇതും ഒരു തട്ടിപ്പാണ് എന്ന് അദ്ദേഹം കുറിച്ചു. വീട്ടിൽ പരിശോധന നടത്തിയ നിയമപാലകരെ കടുത്ത ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. തങ്ങളുടെ അഭിഭാഷകരുടെയും മറ്റുള്ളവരുടെയും സാന്നിധ്യത്തിൽ പരിശോധന നടത്താൻ എഫ്ബിഐ ഉദ്യോഗസ്ഥർ എന്തുകൊണ്ട് മടിക്കുന്നുവെന്നും ട്രംപ് ചോദിച്ചു.
വൈറ്റ് ഹൗസിന്റെ രഹസ്യരേഖകൾ അനധികൃതമായി ട്രംപ് സൂക്ഷിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് അദ്ദേഹത്തിന്റെ വീട്ടിൽ എഫ്ബിഐ റേയ്ഡ് നടന്നത്. ഫ്ലോറിഡയിലെ തന്റെ വീട്ടിൽ റെയ്ഡ് നടത്താൻ എഫ്ബിഐ ഏജന്റുമാർ ഉപയോഗിച്ച സെർച്ച് വാറണ്ട് പുറത്തുവിടാനും ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. അതേസമയം, ട്രംപിന്റെ വസതിയിൽ തിരഞ്ഞ ആണവായുധങ്ങളുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ യുഎസിന്റേതാണോ അതോ മറ്റേതെങ്കിലും രാജ്യത്തിന്റേതാണോ എന്ന് വെളിപ്പെട്ടിട്ടില്ല. ട്രംപിന്റെ വസതിയിൽ നിന്ന് ആണവായുധങ്ങളുമായി ബന്ധപ്പെട്ട രേഖകൾ എഫ്ബിഐ കണ്ടെത്തിയെന്ന് സ്ഥരീകരിക്കുന്ന വിവരങ്ങളും പുറത്തുവന്നിട്ടില്ല.
Comments