ലക്‌നൗ : ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട ലഷ്‌കർ ഇ ത്വായ്ബ ഭീകരൻ പിടിയിൽ. ഉത്തർപ്രദേശ് പോലീസിലെ തീവ്രവാദ വിരുദ്ധ സേനയാണ് മുഹമ്മദ് നദീം എന്നയാളെ പിടികൂടിയത്. സഹരൺപൂർ ജില്ലയിലെ കാല സ്വദേശിയാണ് നദീം. ഇയാൾക്ക് പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് അഡീഷണൽ ജനറൽ ഓഫ് പോലീസ് പ്രശാന്ത് കുമാർ പറഞ്ഞു.
അയൽ രാജ്യങ്ങളിലെ ഭീകര സംഘടനകൾക്ക് അയച്ച വോയ്‌സ് മെസേജുകളും ചാറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. 2018 മുതൽ തനിക്ക് ജെയ്ഷെ ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നും പ്രത്യേക പരിശീലനത്തിനായി അവർ തന്നെ പാകിസ്താനിലേക്കും സിറിയയിലേക്കും ക്ഷണിച്ചിരുന്നതായും നദീം സമ്മതിച്ചു. പ്രതികളിൽ നിന്ന് രണ്ട് സിം കാർഡുകളും വിവിധതരം ബോംബുകൾ തയ്യാറാക്കുന്ന രേഖകളും കണ്ടെടുത്തു.
മുഹമ്മദ് നബിക്കെതിരെ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ സൈബർ ആക്രമണം നടന്നിരുന്നു. തുടർന്ന് വിവിധ മുസ്ലീം സംഘടനകളിൽ നിന്നും ഭീകര സംഘടനകളിൽ നിന്നും കൊലവിളിയും ഉയർന്നിരുന്നു. നൂപുർ ശർമ്മയെ പിന്തുണച്ചതിന് രണ്ട് അരും കൊലകളും രാജ്യത്ത് നടന്നു.
Comments