ദുബായിൽ ഇ-സ്കൂട്ടർ ഓടിക്കുന്നതിന് അനുമതികൾ നൽകിയത് 38,102 പേർക്ക്. ഇ-സ്കൂട്ടർ അനുമതിക്കുവേണ്ടി ആർ.ടി.എ. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി നടത്തിയ സൗജന്യ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ച് മൂന്നുമാസത്തിനുള്ളിലാണ് ഇത്രയും അനുമതികൾ അനുവദിച്ചത്. ഏപ്രിൽ 28 മുതൽ ആർ.ടി.എ വെബ്സൈറ്റ് മുഖേനയാണ് സൗജന്യ ഓൺലൈൻ രജിസ്ട്രേഷന് തുടക്കം കുറിച്ചത്.
ദിനംപ്രതി ദുബായിൽ ശരാശരി 423 ഇ-സ്കൂട്ടർ ഓടിക്കാൻ അനുമതികൾ ആർ.ടി.എ. നൽകുന്നുണ്ട്. 30-നും 40-നുമിടയിൽ പ്രായമുള്ള ഇ-സ്കൂട്ടർ ഉപയോക്താക്കൾക്കായി 15,807 അനുമതികൾ ഇതിനകം അനുവദിച്ചുകഴിഞ്ഞു. 20-നും 30-നുമിടയിൽ 14,576-ഉം 20 വയസിൽ താഴെയുള്ളവർക്ക് 1,570 അനുമതികളും നൽകിയിട്ടുണ്ട്.
എമിറേറ്റിൽ ഇ-സ്കൂട്ടർ ഉപയോക്താക്കളിൽ മുൻപന്തിയിൽ നിൽക്കുന്നത് ഫിലിപ്പീൻസ് സ്വദേശികളാണ്. ഇന്ത്യ, പാകിസ്താൻ പൗരന്മാർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. എമിറേറ്റിലെ ഇ-സ്കൂട്ടർ ഉപയോക്താക്കളിൽ 149 രാജ്യങ്ങളിൽ നിന്നുള്ളവരുൾപ്പെടുന്നു. ദുബായിയെ ഒരു സൈക്കിൾ സൗഹൃദ നഗരമാക്കി മാറ്റാനുള്ള ഭരണാധികാരികളുടെ ശ്രമങ്ങളുടെ ഫലമായാണ് ഇ-സ്കൂട്ടർ പ്രോത്സാഹിപ്പിക്കുന്നത്.
16 വയസിനുമുകളിലുള്ളവർക്ക് ആർ.ടി.എ. വെബ്സൈറ്റിലൂടെ നടത്തുന്ന ബോധവത്കരണ പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ സൗജന്യ അനുമതി ലഭിക്കുന്നതാണ്. നിയുക്തപാതകളിലൂടെ ഹെൽമെറ്റ്, റിഫ്ലക്റ്റീവ് ജാക്കറ്റ് എന്നിവ നിർബന്ധമായും ധരിച്ചുമാത്രമേ ഇ-സ്കൂട്ടർ ഓടിക്കാൻ അനുവാദമുള്ളൂ. നടപ്പാതയിലൂടെയോ മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടോ ഇ-സ്കൂട്ടർ ഓടിക്കുന്നത് ശിക്ഷാർഹമാണ്.
Comments