പത്തനംതിട്ട: ഗ്രാമമുഖ്യന്റെ മകളെ പശ്ചിമ ബംഗാളിൽ നിന്നും കേരളത്തിലേക്ക് തട്ടിക്കൊണ്ടുവന്ന് യുവാവ്. ബംഗാൾ സ്വദേശിയും ഓമല്ലൂരിലെ ഇരുമ്പുകടയിലെ ജോലിക്കാരനുമായ ബിമൽ നാഗ് ബൻസിയാണ് 17കാരിയായ പെൺകുട്ടിയെ കടത്തിക്കൊണ്ടുവന്നത്. തുടർന്ന് കുട്ടിയെ ഒരാഴ്ചയോളം മുറിയിൽ ഇയാൾ പൂട്ടിയിട്ടു.
കഴിഞ്ഞ ആഴ്ചയാണ് ബൻസി പെൺകുട്ടിയുമായി കേരളത്തിൽ എത്തിയത്. മകളെ കാണാതെ ആയതിന് പിന്നാലെ ഗ്രാമമുഖ്യൻ ശക്തിവാഹൻ റായ്ഗഞ്ച് പോലീസിലും, നാഷണൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മീഷനിലും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരുടെയും ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഓമല്ലൂരിലാണെന്ന് കണ്ടെത്തി. ഇതോടെ പെൺകുട്ടിയെ കണ്ടെത്തി രക്ഷിതാക്കളെ ഏൽപ്പിക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി പത്തനംതിട്ട പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു.
ഇതേ തുടർന്ന് ഓമല്ലൂരിലെ താമസസ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി. അപ്പോഴാണ് പെൺകുട്ടിയെ പൂട്ടിയിട്ടതായി കണ്ടത്. തുടർന്ന് കുട്ടിയെ മോചിപ്പിച്ച് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. പെൺകുട്ടിയെ ഇന്ന് മാതാപിതാക്കൾക്ക് കൈമാറും.
ബൻസിയും പെൺകുട്ടിയും പ്രണയത്തിലാണെന്നാണ് വിവരം. രാവിലെ പെൺകുട്ടിയെ മുറിയിലാക്കി പൂട്ടിയാണ് ഇയാൾ ജോലിക്ക് വരിക. ടെറസിലിരുന്ന് ഭക്ഷണം പാകം ചെയ്ത് കുട്ടിയ്‌ക്ക് നൽകാറുമുണ്ട്.
Comments