ഇൻഡോർ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമാഘോഷിക്കുന്ന വേളയിൽ മറ്റൊരു ലോക റെക്കോഡിന് കൂടി സാക്ഷ്യം വഹിച്ച് രാജ്യം. ഇന്ത്യയുടെ ഭൂപടത്തിന്റെ രൂപത്തിൽ മനുഷ്യച്ചങ്ങല തീർത്താണ് വേൾഡ് ബുക്ക് ഓഫ് റെക്കോഡിൽ ഇടംപിടിച്ചത്.
‘ജ്വാല’ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിൽ മധ്യപ്രദേശിലെ ഇൻഡോറിലുള്ള ദിവ്യ ശക്തിപീഠത്തിലാണ് റെക്കോഡിൽ ഇടംപിടിച്ച മനുഷ്യച്ചങ്ങല രൂപീകരിച്ചത്. സ്‌കൂൾ വിദ്യാർത്ഥികളും സാമൂഹിക പ്രവർത്തകരും അടക്കം 5000-ത്തിലധികം ആളുകൾ ഒത്തുച്ചേർന്നാണ് ഭൂപടത്തിന് രൂപം നൽകിയത്. ആകെ 5,335 പേർ ഇതിനായി പങ്കെടുത്തു.
നേരത്തെ ഭാരതത്തിന്റെ അതിർത്തി വരകൾ മാത്രം രേഖപ്പെടുത്തിക്കൊണ്ട് മനുഷ്യച്ചങ്ങല രൂപീകരിച്ചിട്ടുണ്ട്. എന്നാൽ ഭൂപടത്തിനുള്ളിൽ ആളുകളെ അണിനിരത്തിയിട്ടില്ലായിരുന്നു. ഇവിടെ ത്രിവർണ നിറത്തിൽ ജനങ്ങളെ അണിനിരത്തുകയും ഭൂപടത്തിന് നടുവിൽ നീല നിറത്തിൽ അശോകചക്രത്തെ ദൃശ്യവത്കരിക്കുകയും ചെയ്തിട്ടുണ്ടെന്നതാണ് പ്രത്യേകത.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്ത്യയിൽ നിരവധി പരിപാടികളാണ് നടപ്പിലാകുന്നത്. ഹർ ഘർ തിരംഗ ക്യാമ്പയിനിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി ഓരോ വീടുകളിലും ദേശീയ പതാക ഉയർന്നു. സമൂഹമാദ്ധ്യമങ്ങളിൽ ത്രിവർണ്ണ പതാക പ്രൊഫൈൽ പിക്ച്ചർ ആക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയും ജനം ഏറ്റെടുത്തു. റെക്കോർഡ് നേട്ടങ്ങൾ ലക്ഷ്യമിട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നീളമേറിയ ത്രിവർണ പതാകകൾ തയ്യാറായി. ഇത്തരത്തിൽ അനവധി ഒരുക്കങ്ങളും ആഘോഷങ്ങളുമാണ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിൽ സംഘടിപ്പിക്കുന്നത്.
2021 മാർച്ച് 12നായിരുന്നു ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. 75-ാം സ്വാതന്ത്ര്യദിനത്തിനായി 75 ആഴ്ചകളുടെ കൗണ്ട് ഡൗൺ ആയിരുന്നു അന്ന് ആരംഭിച്ചത്.
Comments