ന്യൂഡൽഹി: ലോകത്തിനെ നയിക്കാൻ പ്രാപ്തമായ രാജ്യമായി ഇന്ത്യ ഇന്ന് എല്ലാ മേഖലയിലും മുന്നേറുകയാണ്. ഈ സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിൽ നാം കാണുന്നത് എല്ലാ രംഗത്തും മുന്നേറുന്ന ഇന്ത്യയെയാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. സ്വാതന്ത്ര്യദിനാ ഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ദ്രൗപദി മുർമു. സ്ത്രീശാക്തീകരണത്തിലും വിദ്യാഭ്യാസ-സാമ്പത്തിക-ശാസ്ത്ര-പരിസ്ഥിതി മേഖലയിലും നാം മുന്നേറുകയാണെന്നും ലോകത്തിലെ എല്ലാ രാജ്യങ്ങളും നാം എന്തുപറയുന്നു എന്ന് കാതോർക്കുകയാണെന്നും രാഷ്‌ട്രപതി പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം സാമൂഹ്യഏകതയുടേയും മാനവിക ശാക്തീകരണ ത്തിന്റേയും ഉദാത്ത മാതൃകയാണ്. ഇത്തവണത്തെ അമൃത മഹോത്സവം ഏറ്റെടുത്ത എല്ലാ ഭാരതീയരേയും അഭിനന്ദിക്കുന്നു. നമ്മുടെ നാട്ടിലെ എല്ലാ ജാതിമത വിഭാഗങ്ങളും കൈകോർത്ത് അഭിമാനത്തോടെ നാടിനായി പരിശ്രമിക്കുന്ന കാഴ്ചയാണ് എവിടേയും ദൃശ്യമാകുന്നത്. ലോകത്തിന് തന്നെ നാം ജനാധിപത്യ സംരക്ഷണത്തിൽ മാതൃകയാണെന്നും ദ്രൗപതി മുർമു പറഞ്ഞു.
2047 ആകുമ്പോഴേക്കും ലോകത്തെ നയിക്കുക എന്ന നമ്മുടെ സ്വാതന്ത്ര്യസമര സേനാനി കളുടെ സ്വപ്‌നം നാം പൂർത്തീകരിക്കും. നാം വിദേശഭരണത്തിന്റെ ചങ്ങലകളെ അറുത്തെറിഞ്ഞ പോരാട്ടം ലോകത്തിന് തന്നെ മാതൃകയാണ്. ഈ ഘട്ടത്തിൽ നമ്മുടെ നാടിനായി ജീവൻ ബലിയർപ്പിച്ച എല്ലാ സ്വാതന്ത്ര്യസമര സേനാനികളേയും നാം ഓർക്കേണ്ട തുണ്ട്. ലോകത്തെ ജനാധിപത്യ വ്യവസ്ഥ നിലനിൽക്കുന്ന ഏതു രാജ്യത്തേക്കാളും മുന്നേ സ്ത്രീകൾക്ക് തുല്യപ്രാധാന്യം നൽകുന്നതിൽ നാം വിജയിച്ചുവെന്നത് ഈ അവസരത്തിൽ അഭിമാനത്തോടെ ഓർക്കണമെന്നും രാഷ്‌ട്രപതി പറഞ്ഞു.
ഗോത്രമേഖലയ്‌ക്ക് ഇന്ത്യകൊടുക്കുന്ന പ്രാധാന്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് നവംബർ 15ന് ഗോത്രവർഗ്ഗ ദിനാഘോഷം നടത്തുന്നതെന്നും ഗോത്രമേഖലയിലെ വീരനായകർ മുഴുവൻ ദേശത്തിന്റേയും അഭിമാനമാണെന്നും രാഷ്‌ട്രപതി പറഞ്ഞു.
നമ്മുടെ രാജ്യം സ്ത്രീശാക്തീകരണമേഖലയിൽ ഏറെ മുന്നിലാണ്. പെൺകുട്ടികൾ ഇന്ന് കീഴടക്കാത്ത ഒരു മേഖലയുമില്ലെന്നും രാഷ്‌ട്രപതി പറഞ്ഞു.
ഇന്ന് ഭാരതം ശാസ്ത്ര മേഖലയിലും മറ്റെല്ലാ രംഗത്തും മുൻപന്തിയിലെത്തിക്കൊണ്ടിരിക്കുന്നു. കൊറോണ മഹാമാരികാലത്ത് വാക്‌സിൻ നിർമ്മിച്ചും ലോകത്തിന് നൽകിയും ജനങ്ങളി ലേയ്‌ക്ക് വാക്‌സിൻ എത്തിച്ചും നടത്തിയത് മാനവചരിത്രത്തിലെ അതുല്യമായ പോരാട്ടമാണ്. ഇന്ന് ലോകം സാമ്പത്തികമായി തകർന്നിരിക്കുമ്പോഴും ഇന്ത്യ സാമ്പത്തികമേഖലയിൽ കരുത്തോടെ കുതിയ്‌ക്കുകയാണ്.
ഇന്ന് നാം ദരിദ്രരായവരേയും ശാരീരികമായും മാനസികമായും സഹായം വേണ്ടവരേയും സഹായിക്കുന്ന നിരവധി പദ്ധതികളിലൂടെ മുന്നേറുകയാണ്. എല്ലാവരിലേയ്‌ക്കും അവശ്യ സഹായം അതിവേഗം എത്തിക്കാൻ നമുക്കാവുന്നുവെന്നതും നേട്ടമാണ്. അതിനായി എല്ലാ ജനങ്ങളും സ്വന്തം നാട്ടിലെ തനതുജനതയുടെ എല്ലാ പ്രശ്‌നങ്ങളും കണ്ടറിഞ്ഞ് സേവനം ചെയ്യണമെന്നും രാഷ്‌ട്രപതി ആഹ്വാനം ചെയ്തു.
Comments