തിരുവനന്തപുരം : എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ വൈദേശികാധിപത്യത്തിനെതിരെ പൊരുതിയ ധീര സ്വാതന്ത്ര്യസമര പോരാളികളെ നമുക്ക് സ്മരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കൊളോണിയൽ ശക്തിക്കെതിരെ ജാതി, മതം, ഭാഷ തുടങ്ങി എല്ലാ ശക്തിക്കും അതീതമായി ഒറ്റക്കെട്ടായി അതിശക്തമായ ചെറുത്തുനിൽപ്പായിരുന്നു അവർ നടത്തിയത്. അവർ ഉയർത്തിയ ആ മുന്നേറ്റമാണ് സ്വാതന്ത്യവും ഭരണഘടനാധിഷ്ഠിതവുമായ ജനാധിപത്യ വ്യവസ്ഥയും നമുക്ക് സമ്മാനിച്ചത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം വിവിധ ധാരകൾ ഉൾച്ചേർന്ന ഒന്നായിരുന്നു. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്. കേരളത്തിലെ പഴശ്ശി കലാപവും, മലബാർ കലാപവും പുന്നപ്ര വയലാർ സമരവുമെല്ലാം വൈദേശികാധിപത്യത്തിനെതിരെ രൂപം കൊണ്ട ആ വലിയ സമരത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ്. സ്വാതന്ത്ര്യസമരം പകർന്ന ഊർജ്ജത്തിൽ നിന്നുമാണ് ഭാഷാ സംസ്ഥാനങ്ങളുടെയും ഫെഡറൽ വ്യവസ്ഥയുടെയും ആശയരൂപീകരണം ഉണ്ടാകുന്നത്. അതിനാൽ സ്വാതന്ത്ര്യദിനാഘോഷം സ്വാതന്ത്ര്യസമരം മുന്നോട്ട് വെയ്‌ക്കുന്ന ഈ മഹത് മൂല്യങ്ങൾ സംരക്ഷിക്കണമെന്ന ഓർമ്മപ്പെടുത്തലാണ്. രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാനും ജനാധപത്യം കരുത്തുറ്റതാക്കാനും മുന്നോട്ട് വരേണ്ട അവസരം കൂടിയാണിത്.
ജാതി, മത, വർഗീയ, ചേരിതിരിവുകൾക്കെതിരെ ജാഗ്രതയോടെ പോരാട്ടം തുടരാനുള്ള ആഹ്വാനം നമുക്ക് ഉച്ചയിസ്തരം മുഴക്കാമെന്ന് പിണറായി വിജയൻ പറഞ്ഞു. പുരോഗതിക്കും സമത്വപൂർണമായ ജീവിതത്തിനുമായി കൈകോർക്കാം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആ വിധത്തിൽ ഏറ്റവും അർത്ഥവത്താകട്ടെയെന്നും എല്ലാവർക്കും ഹൃദയപൂർവ്വം സ്വാതന്ത്ര്യദിനാശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments