ഭുവനേശ്വർ : രാജ്യസ്‌നേഹം വളർത്തിയെടുക്കാനും സാമൂഹിക അസമത്വങ്ങളെ ഇല്ലാതാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് ഒഡീഷയിൽ രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയെ ആരാധിക്കുന്ന ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. സംഭാൽപൂർ ജില്ലയിലെ ഭാത്രയിലാണ് ഗാന്ധിജിയെ ആരാധിക്കുന്ന ഗാന്ധി മന്ദിർ ക്ഷേത്രം. വർഷം തോറും ആയിരക്കണക്കിന് ആളുകൾ ഇവിടേക്ക് ഒഴുകിയെത്താറുണ്ട്. ഈ വർഷവും അതിന് കുറവുണ്ടായില്ല.
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി എന്നീ വിശേഷ ദിവസങ്ങളിൽ ഈ ആരാധനാലയത്തിൽ തിരക്കേറും. ജാതി, മത, ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും ക്ഷേത്രത്തിലേക്ക് പ്രവേശിക്കാം എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഇവിടെ ആളുകൾ പുഷ്പവൃഷ്ടി നടത്തി മഹാത്മാഗാന്ധിയുടെ വെങ്കല വിഗ്രഹത്തെ ആരാധിക്കുന്നു. ബാപ്പുവിന്റെ പ്രിയപ്പെട്ട ‘രാം ധുൻ’- ‘രഘുപതി രാഘവ രാജാറാം’ എന്നീ ഗാനങ്ങളാണ് ജപിക്കുക. ക്ഷേത്രത്തിലെ പൂജാരി ദിവസവും രണ്ടുതവണ ‘ഗീത’ പാരായണം നടത്തും. ഗാന്ധി മന്ദിറിലെ എല്ലാ ക്ഷേത്രാചാരങ്ങളും ദളിതരാണ് നടത്തുന്നത് എന്ന സവിശേഷത കൂടിയുണ്ട് ഈ ക്ഷേത്രത്തിന്.
ഒഡീഷയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ചത്തീസ്ഗഡ്, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ക്ഷേത്രം സന്ദർശിക്കാൻ ആളുകൾ എത്താറുണ്ട്. റൈരാഖോൾ മുൻ എംഎൽഎ അഭിമന്യു കുംഭാർ ആണ് ക്ഷേത്രം നിർമ്മിച്ചത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. 1940-കളിൽ അദ്ദേഹത്തിന് മഹാത്മാഗാന്ധിയെ നേരിട്ട് കാണാൻ അവസരം ലഭിച്ചു. ഗാന്ധിയുടെ പ്രത്യയശാസ്ത്രങ്ങളിൽ പ്രചോദനം കൊണ്ടാണ് ഒരു ക്ഷേത്രം നിർമ്മിക്കാൻ എംഎൽഎ തീരുമാനിച്ചത്. 1971 ൽ ക്ഷേത്രത്തിന് തറക്കല്ലിട്ടു. മൂന്ന് വർഷമെടുത്തു ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകാൻ. 1974ൽ അന്നത്തെ ഒഡീഷ മുഖ്യമന്ത്രി നന്ദിനി സത്പതിയാണ് ഇത് ഉദ്ഘാടനം ചെയ്തത്.
Comments