ന്യൂഡൽഹി: ദുർമന്ത്രവാദിയുടെ വാക്കു കേട്ട് ജോലിക്കാരിയെ നഗ്നയാക്കി ശൗചാലയത്തിൽ പൂട്ടിയിട്ടു. അപമാനഭാരം സഹിക്കാനാവാതെ ആത്മഹത്യക്ക് ശ്രമിച്ച നാല്പത്തിമൂന്ന് വയസ്സുകാരിയെ ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വീട്ടുടമസ്ഥർക്കെതിരെ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീയെ മർദ്ദിച്ച് മുറിയ്‌ക്കുള്ളിൽ പൂട്ടിയിട്ട വീട്ടുകാരിയെ അറസ്റ് ചെയ്തതായും ഡൽഹി പോലീസ് അറിയിച്ചു. ഉത്തർ പ്രദേശ് സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായ സ്ത്രീ.
വീട്ടുടമസ്ഥയായ സ്ത്രീ തന്നെ പരിപൂർണ്ണ നഗ്നയാക്കി മുറിയ്‌ക്കുള്ളിൽ പൂട്ടിയിട്ടതായി അതിക്രമത്തിന് ഇരയായ ജോലിക്കാരി പൊലീസിന് മൊഴി നൽകി. പത്ത് മാസത്തിന് മുൻപ് നടന്ന മോഷണത്തിന്റെ പേരിലായിരുന്നു കഴിഞ്ഞയാഴ്ചയിലെ അതിക്രമം. വ്യാജ ആരോപണത്തിന്റെ പേരിൽ അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്തതിനാൽ, ശൗചാലയത്തിലെ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് മൊഴി.
മോഷണം നടത്തിയത് ആരെന്ന് കണ്ട് പിടിക്കാൻ ഓഗസ്റ് 9 ന് വീട്ടിൽ പൂജകൾ നടന്നിരുന്നു. പൂജയ്‌ക്ക് ശേഷം ചോറും നാരങ്ങയും കൂട്ടിക്കലർത്തിയ ഒരു വിഭവം പ്രസാദം എന്ന നിലയിൽ മന്ത്രവാദി വിതരണം ചെയ്തു. അത് കഴിച്ച് കഴിഞ്ഞാൽ മോഷണം നടത്തിയ ആളുടെ മുഖം ചുവന്ന് തുടുക്കുമെന്ന് മന്ത്രവാദി പറഞ്ഞു. കഷ്ടകാലത്തിന് തന്റെ മുഖത്ത് നിറവ്യത്യാസം പ്രകടമായി. ഇതോടെ തന്റെ ദുരിതം ആരംഭിച്ചു. ആക്രമണത്തിന് ഇരയായ സ്ത്രീ പറഞ്ഞു.
വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ സ്ത്രീയെ വീട്ടുകാർ തന്നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തങ്ങൾ കഠിനാദ്ധ്വാനം ചെയ്ത് ജീവിക്കുന്നവരാണെന്നും, തങ്ങൾക്ക് നീതി കിട്ടണമെന്നും ആക്രമിക്കപ്പെട്ട സ്ത്രീയുടെ ഭർത്താവ് പറഞ്ഞു.
Comments