പാലക്കാട് : പാലക്കാട് സിപിഎം പ്രവർത്തകൻ ഷാജഹാന്റെ കൊലപാതകത്തിൽ ശക്തമായ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഷാജഹാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകത്തിൽ സിപിഎം നിലപാട് ആവർത്തിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഎമ്മിന്റെ നിലപാട്. എന്നാൽ കേസിൽ അന്വേഷണം നടക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
”പാലക്കാട് മരുതറോഡ് സിപിഐ എം ലോക്കൽകമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. ഷാജഹാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്” എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സിപിഎം സംസ്ഥാന ഘടകത്തിന്റെ വാദം തള്ളിക്കൊണ്ട് രംഗത്തെത്തിയിരുന്നു. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും കേസിൽ പോലീസ് അന്വേഷണം നടക്കട്ടേ എന്നുമായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎം വാദത്തെ തള്ളിയിരുന്നു. കൊലപാതകത്തിന്റെ പിന്നിൽ ആരെന്ന് പറയേണ്ടത് പോലീസാണെന്നാണ് കാനം പ്രതികരിച്ചത്. കൊലപാതകം നടന്ന ഉടനെ ആർക്കെങ്കിലും എതിരെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം പ്രവർത്തകന്റെ കൊലയ്‌ക്ക് പിന്നിൽ സിപിഎമ്മുകാർ തന്നെയാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും പ്രതികരിച്ചിരുന്നു. ബിജെപിയോട് തനിക്ക് രാഷ്‌ട്രീയപരമായി എതിർപ്പുണ്ട്. എന്നാൽ എല്ലാം ബിജെപിയുടെ തലയിൽ കൊണ്ടുപോയി ചാർത്താനാകില്ലെന്ന് കെ സുധാകരൻ തുറന്നടിച്ചു.
കേസിലെ പ്രതികളെ ഇത്രയും പെട്ടെന്ന് കണ്ടെത്താൻ സിപിഎം സെക്രട്ടേറ്റിയറ്റ് ആണോ കേസ് അന്വേഷിക്കുന്നത് എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.
Comments