അമൃത്സർ: ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അട്ടാരി-വാഗാ അതിർത്തിയിൽ ആവേശം വിതറിയ സൈനിക അഭ്യാസങ്ങൾ നടന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വന്തം ജീവനും ജീവിതവും യൗവ്വനവും നാടിനായി സമർപ്പിച്ച ധീര ദേശാഭിമാനികളെ സ്മരിക്കുന്ന നിമിഷത്തിനു വാഗാ അതിർത്തി ഇന്ന് സാക്ഷ്യം വഹിച്ചു.
അട്ടാരി-വാഗാ അതിർത്തിയിലെ ബി എസ് എഫ് ഉദ്യോഗസ്ഥരുടെ ദേശ സ്നേഹം അലയടിക്കുന്ന പ്രകടനം ഓരോ ഭാരതീയന്റെയും സിരകളിലൂടെ ഒഴുകുന്ന രക്തത്തെ ചൂട് പിടിപ്പിക്കുന്നതാണ്. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഇന്ന് പ്രത്യേക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്. നൂറു കണക്കിന് ഭാരതീയരെ സാക്ഷി നിർത്തി വാഗാ അതിർത്തി സ്വാതന്ത്ര്യ ദിനാഘോഷം പ്രൗഢ ഗംഭീരമായി കൊണ്ടാടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം അതിർത്തിയിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നിരവധി ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ബി എസ് എഫ് കമാൻഡർ ജസ്ബിർ സിംഗ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഓരോ ഭാരതീയന്റെയും ഹൃദയത്തിൽ ദേശീയതയുടെ വികാരനിർഭരമായ ഏടുകൾ സമ്മാനിക്കുന്നതായിരുന്നു സന്ദേശം.1959 മുതൽ ഇന്ത്യൻ അതിർത്തി രക്ഷ സേനയും പാകിസ്താൻ റേഞ്ചേഴ്‌സും തമ്മിൽ നടത്തുന്ന സൈനികാഭ്യാസമാണിത്. ഈ ആചാരം ഇരു രാജ്യങ്ങളിലെയെയും ജനങ്ങൾ കാണാൻ വരുന്നുണ്ട്. ഭാരതത്തിന്റെ ദേശഭക്തി ഗാനങ്ങളും, സാംസ്കാരിക ഏടുകൾ പ്രതിപാദിക്കുന്ന പരിപാടികളും, ചടങ്ങിന്റെ ഭാഗമായി നടന്നു. ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യ ദിനഘോഷത്തിന്റെ ഭാഗമായി വേറിട്ട പരിപാടി ഒരുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബിഎസ് എഫ് ഉദ്യോഗസ്ഥർ.
Comments