ന്യൂഡൽഹി : ഓൾ ഇന്ത്യാ ഫുഡ്‌ബോൾ അസോസിയേഷന് (എ.ഐ.എഫ്.എഫ്) ഫിഫയുടെ വിലക്ക്. ഫിഫ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അസോസിയേഷൻ ഭരണത്തിൽ പുറത്ത് നിന്നുണ്ടായ ഉടപെടലാണ് നടപടിക്ക് കാരണം. ഇതുമൂലം അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യയ്‌ക്ക് നഷ്ടമാകും.
ഓൾ ഇന്ത്യൻ ഫുഡ്‌ബോൾ അസോസിയേഷന് സുപ്രീം കോടതി ഒരു താൽക്കാലിക ഭരണ സമിതി വച്ചിരുന്നു. ഇത് ഫിഫയുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണ്.നിയമ ലംഘനം നടന്നുവെന്ന് ചൂണ്ടികാട്ടി ഫിഫ പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ എഎഫ്സി വനിതാ ക്ലബ്ബ് ചാമ്പ്യൻഷിപ്പ്, എഎഫ്സി കപ്പ്, എഎഫ്സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും ഇന്ത്യൻ ക്ലബ്ബുകൾക്ക് പങ്കെടുക്കാനാകില്ല. ഒക്ടോബർ 11 മുതൽ 30 വരെയാണ് വനിതാ ലോകകപ്പ് നടക്കാനിരുന്നത്. 2020 ൽ നടക്കേണ്ട മത്സരം കൊറോണ മൂലം മാറ്റി വയ്‌ക്കുകയായിരുന്നു. വിലക്ക് നീക്കുന്നത് വരെ ഇന്ത്യൻ ടീമിന് മറ്റു മത്സരങ്ങളിൽ ഒന്നും കളിക്കാനാകില്ല.
എഐഎഫ്എഫിന്റെ എല്ലാ കാര്യങ്ങളുടെ പൂർണ നിയന്ത്രണം വീണ്ടെടുക്കുന്നതുവരെ സസ്‌പെൻഷൻ നിലനിൽക്കുമെന്നും ഫിഫ അറിയിച്ചിട്ടുണ്ട്.അതേസമയം എ.ഐ.എഫ്.എഫ് പിരിച്ചുവിട്ട് ഉടൻ തെരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രിം കോടതി നീക്കത്തിനെതിരെ ഫിഫ മുമ്പ് രംഗത്തെത്തിയിരുന്നു.കൂടാതെ ഇന്ത്യയ്‌ക്ക് മുന്നറിയിപ്പും നൽകിയിരുന്നു.ദേശീയ ഫെഡറേഷനുകൾക്ക് അംഗീകാരം നൽകേണ്ടത് തങ്ങളാണെന്നും അതിൽ മറ്റ് ഘടകങ്ങൾ ഇടപെട്ടാൽ വിലക്ക് നേരിടേണ്ടിവരുമെന്നും ആയിരുന്നു മുന്നറിയിപ്പ്.
Comments