ന്യൂഡൽഹി: പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗ ക്യാമ്പയിനിലൂടെ രാജ്യത്തിനുണ്ടായത് 500 കോടി രൂപയുടെ വരുമാനമെന്ന് റിപ്പോർട്ട്. ക്യാമ്പയിനിന്റെ ഭാഗമായി 30 കോടി ദേശീയപതാകകൾ വിറ്റുപോയതാണ് റെക്കോർഡ് വരുമാനത്തിന് കാരണമായത്. ഇക്കാര്യം കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ആണ് അറിയിച്ചത്.
കഴിഞ്ഞ 15 ദിവസങ്ങൾക്കിടെ വിവിധ കച്ചവടക്കാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ ഹർ ഘർ തിരംഗ ക്യാമ്പയിന് വേണ്ടി 3,000 പരിപാടികളാണ് സംഘടിപ്പിച്ചതെന്ന് സിഎഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ അറിയിച്ചു.
ക്യാമ്പയിന് ആഹ്വാനം ചെയ്തതോടെ വളരെ വേഗമായിരുന്നു ദേശീയപതാകകൾക്കുള്ള ആവശ്യകത വർദ്ധിച്ചത്. വളരെ പെട്ടെന്നുണ്ടായ ഉയർന്ന ഡിമാൻഡിനെ അഭിമുഖീകരിക്കാൻ രാജ്യമെമ്പാടുമുള്ള ബിസിനസ് സംരംഭകർക്കും നിർമാണ തൊഴിലാളികൾക്കും കഴിഞ്ഞുവെന്നതാണ് യാഥാർത്ഥ്യം. 20 ദിവസത്തിനുള്ളിൽ 30 കോടിയിലധികം ത്രിവർണ്ണ പതാകകൾ നിർമ്മിച്ച് ജനങ്ങളുടെ ആവശ്യത്തെ നിറവേറ്റി. ഭാരതത്തിലെ ചെറുതും വലുതുമായ ഒട്ടേറെ വ്യവസായികളുടെ കഴിവും ശേഷിയുമാണ് ഹർ ഘർ തിരംഗ ക്യാമ്പയിനിലൂടെ വ്യക്തമായതെന്നും സിഎഐടി പ്രതിനിധികൾ കൂട്ടിച്ചേർത്തു.
പോളിസ്റ്റർ തുണിയിൽ നിർമിക്കാനും, മെഷീനുകൾ ഉപയോഗിക്കാനുമുള്ള അനുവാദം നൽകികൊണ്ട് കേന്ദ്രസർക്കാർ പതാക നിയമത്തിൽ വരുത്തിയ മാറ്റം ഉത്പാദനത്തെ കൂടുതൽ എളുപ്പമാക്കിയെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. നേരത്തെ ത്രിവർണ്ണ പതാക തയ്യാറാക്കാൻ ഖാദി അല്ലെങ്കിൽ കോട്ടൺ തുണികളെ ഉപയോഗിക്കാവൂ എന്നായിരുന്നു നിയമം. പതാക നിയമം പരിഷ്‌കരിച്ചതോടെ രാജ്യത്ത് 10 ലക്ഷത്തിലധികം ആളുകൾക്ക് കൂടി ജോലി ലഭിച്ചു. ഇന്നിപ്പോൾ വീട്ടിലോ, ചെറിയ രീതിയിലുള്ള നിർമാണ യൂണിറ്റുകളിലോ ഇരുന്ന് ആളുകൾക്ക് ത്രിവർണ്ണ പതാക തയ്യാറാക്കാമെന്നതാണ് ഉത്പാദനം വർധിക്കാൻ കാരണമെന്നും അവർ പറഞ്ഞു.
Comments