ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടിയുടെ പരീക്ഷണ ഓട്ടം വിജയകരമായി നടത്തി ഇന്ത്യൻ റെയിൽവേ. ‘സൂപ്പർ വാസുകി’ എന്ന് പേരിട്ടിരിക്കുന്ന ട്രെയിനിന് മൂന്നര കിലോമീറ്ററാണ് നീളം. ആറ് ലോക്കോ പൈലറ്റുമാരാണ് ട്രെയിൻ നിയന്ത്രിക്കുന്നത്. 295 വാഗണുകളാണ് ഇതിന് ഉള്ളത്. 25,962 ടൺ ഭാരം വഹിക്കാനുള്ള ശേഷി ഇതിനുണ്ട്.
കഴിഞ്ഞ ദിവസം പരീക്ഷണ ഓട്ടം നടത്തിയ ‘സൂപ്പർ വാസുകി’, ഒരു ദിവസം ഒറ്റ യാത്രയിൽ ഏറ്റവും കൂടുതൽ കൽക്കരി വഹിച്ചാണ് ചരിത്രത്തിൽ ഇടം നേടിയത്. ഇതിന്റെ വീഡിയോ റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിൽ പങ്കു വെച്ചിട്ടുണ്ട്.
3000 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി നിലയത്തെ ഒരു ദിവസം മുഴുവൻ പ്രവർത്തിപ്പിക്കാനുള്ള കൽക്കരി ഒറ്റ യാത്രയിൽ കൊണ്ട് പോകാൻ സൂപ്പർ വാസുകിയ്‌ക്ക് സാധിക്കും. നിലവിൽ കൽക്കരി വഹിക്കുന്ന ചരക്ക് തീവണ്ടികളുടെ മൂന്നിരട്ടിയാണ് സൂപ്പർ വാസുകിയുടെ വാഹക ശേഷി.
ഭിലായിയിൽ നിന്നും കോർബയിലേക്കായിരുന്നു സൂപ്പർ വാസുകിയുടെ കന്നി യാത്ര. കഴിഞ്ഞ വർഷം ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയ പടുകൂറ്റൻ ചരക്ക് തീവണ്ടികളായ വാസുകി, ത്രിശൂൽ എന്നിവയുടെ നീളം 2.8 കിലോ മീറ്ററായിരുന്നു. അഞ്ച് ചരക്ക് തീവണ്ടികളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്താണ് ‘സൂപ്പർ വാസുകി’ നിർമ്മിച്ചിരിക്കുന്നത്. ഒരു സ്റ്റേഷൻ കടക്കാൻ ശരാശരി 4 മിനിറ്റാണ് ഈ പടുകൂറ്റൻ തീവണ്ടിയ്‌ക്ക് വേണ്ടത്. മറ്റ് തീവണ്ടികളുടെ യാത്രയെ ബാധിക്കാത്ത തരത്തിലാണ് റെയിൽവേ ഇതിന്റെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമായും കൽക്കരി കൊണ്ട് പോകാനാകും ഇത് ഉപയോഗിക്കുക.
Super Vasuki – India's longest (3.5km) loaded train run with 6 Locos & 295 wagons and of 25,962 tonnes gross weight.#AmritMahotsav pic.twitter.com/3oeTAivToY
— Ashwini Vaishnaw (@AshwiniVaishnaw) August 16, 2022
Comments