ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് വിലക്ക് ഏർപ്പെടുത്താനുള്ള ഫിഫയുടെ തീരുമാനത്തിൽ പ്രതികരണവുമായി ഇന്ത്യൻ താരങ്ങൾ. ഒരു കളിക്കാരൻ എന്ന നിലയിൽ ഫിഫയുടെ നടപടി തന്നെ ഏറെ നിരാശപ്പെടുത്തുന്നതാണെന്ന് ഇന്ത്യൻ താരം ഹബീബുർ റഹ്മാൻ മൊണ്ഡൽ പറഞ്ഞു. വിഷയത്തിൽ ഫിഫയുമായി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ആശയവിനിമയം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടു.
വിലക്ക് നീക്കാൻ, ഉത്തരവാദിത്തപ്പെട്ട എല്ലാവരും ഒരുമിച്ച് പ്രയത്നിക്കണമെന്ന് മുൻ ഇന്ത്യൻ ഗോൾ കീപ്പർ കല്യാൺ ചൗബെ പറഞ്ഞു. സുപ്രീം കോടതിയിൽ പരിപൂർണ്ണ വിശ്വാസമുണ്ട്. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിക്ക് അനുയോജ്യമായ തീരുമാനം സുപ്രീം കോടതി കൈക്കൊള്ളും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഫിഫ മാനദണ്ഡ പ്രകാരം സമിതിയെ നിയമിക്കാത്തതിനാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ വിലക്കാൻ ഫിഫ തീരുമാനിച്ചത്. ഇതോടെ ഒക്ടോബറിൽ നടക്കാനിരിക്കുന്ന അണ്ടർ-17 വനിതാ ലോകകപ്പ് ഫുട്ബോളിന്റെ ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാകുമെന്നാണ് വിവരം. പുരുഷ- വനിതാ ടീമുകൾക്ക് അന്താരാഷ്‌ട്ര മത്സരങ്ങളിൽ പങ്കെടുക്കാനും വിലക്ക് കാലയളവിൽ സാധിക്കില്ല.
Comments