തിരുവനന്തപുരം : മോർഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിക്കുന്നു. യുവതിയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പുറത്ത് വന്നത് ലോൺ ആപ്പ് കമ്പനിക്കാരുടെ ചതിയുടെ മുഖം. പരാതിക്കാരിയുടെയും സഹപ്രവർത്തകന്റെയും മൊബൈൽഫോണിൽ നടത്തിയ പരിശോധനയിലാണ് ചതി പുറത്ത് വന്നത്.
യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ വിശേഷ ചടങ്ങിനോടനുബന്ധിച്ച് സഹപ്രവർത്തകരോടൊപ്പം യുവതിയും ഫോട്ടോ എടുത്തു. ഈ ഫോട്ടോ ഓഫീസിലെ വിവിധ ഗ്രൂപ്പുകളിലും ഷെയർ ചെയ്തു. സഹപ്രവർത്തകനായ ഒരു യുവാവും ചിത്രത്തിൽ ഉണ്ടായിരുന്നു. അന്വേഷണത്തിൽ പോലീസിന് സംശയം തോന്നിയതിനാൽ യുവതിക്കൊപ്പം ഉണ്ടായിരുന്ന ചെറുപ്പക്കാരനെയും പോലീസ് ചോദ്യം ചെയ്തു. ഇയാളുടെ ഫോണും പരിശോധനയ്‌ക്ക് വിധേയമാക്കി.
തുടർന്നാണ് യുവാവിന്റെ ഫോണിൽ ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ലോൺ ആപ്പ് വഴി യുവാവ് രണ്ട് തവണ ലോൺ എടുത്തിരുന്നു. തുക തിരിച്ച് അടച്ചെങ്കിലും കമ്പനിക്കാർ യുവാവിനൊട് വീണ്ടും പണം ആവിശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് നൽകാതെ വന്നതിനാൽ ലോൺ ആപ്പുകാർ യുവാവിന് ഭീഷണി സന്ദേശം അയച്ചു.
പിന്നാലെ യുവാവിന്റെ ഫോണിലേക്ക് ലോൺ ആപ്പ് കമ്പനിക്കാർ അയച്ച മോർഫ് ചെയ്ത ചിത്രങ്ങളും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. യുവതിയുടെ ഫോട്ടോ മോർഫ് ചെയ്തത് ലോൺ ആപ്പ് കമ്പനിക്കാർ തന്നെയായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. നാണക്കേട് ഭയന്നാണ് യുവാവ് സംഭവിച്ചതൊന്നും പുറത്തു പറയാതിരുന്നതെന്നും പോലീസ് പറയുന്നു.
Comments