ലക്‌നൗ: മഥുരയിലെ ഷാഹി മസ്ജിദിനുള്ളിൽ ജന്മാഷ്ടമി പ്രാർത്ഥനകൾ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത്. അഖില ഭാരത് ഹിന്ദു മഹാസഭ അംഗവും സംഘടനയുടെ ദേശീയ ട്രഷററുമായ ദിനേഷ് ശർമ്മയാണ് ഇക്കാര്യം ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രിക്ക് കത്തയച്ചത്.
നിലവിൽ ഷാഹി മസ്ജിദ് ഈദ്ഗാഹ് നിൽക്കുന്നയിടത്താണ് കൃഷ്ണന്റെ ജന്മസ്ഥലമെന്ന് ശർമ പറയുന്നു. അതിനാൽ ജന്മാഷ്ടമിക്ക് മസ്ജിദിനുള്ളിൽ പ്രാർത്ഥനകൾ നടത്താനുള്ള അനുവാദം നൽകണമെന്നാണ് ദിനേഷ് ശർമ്മയുടെ ആവശ്യം. ഓഗസ്റ്റ് 19നാണ് ജന്മാഷ്ടമി.
തന്റെ രക്തം കൊണ്ടെഴുതിയ കത്താണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചതെന്ന് ദിനേഷ് ശർമ്മ പറയുന്നു. നിലവിൽ കൃഷ്ണനെ പ്രതിഷ്ഠിച്ച് പൂജ ചെയ്യുന്നിടത്തല്ല യഥാർത്ഥത്തിൽ ഭഗവാന്റെ ജന്മസ്ഥലമെന്നും അവിടെ ഇപ്പോൾ മസ്ജിദാണെന്നുമാണ് ശർമ്മ പറയുന്നത്.
നേരത്തെ ഷാഹി മസ്ജിദ് ഈദ്ഗാഹിനുള്ളിൽ കൃഷ്ണന് ജലാഭിഷേകം നടത്തണമെന്ന് ആവശ്യപ്പെട്ട് ശർമ്മ കോടതിയെ സമീപിച്ചിരുന്നു. ഇതിന് ശേഷം ഇദ്ദേഹം കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനും ജന്മാഷ്ടമി പ്രാർത്ഥന നടത്തണമെന്ന ആവശവുമായി കോടതിയ സമീപിച്ചു. എന്നാൽ കോടതി ഇക്കാര്യം അംഗീകരിച്ചിരുന്നില്ല.
ഷാഹി ഈദ്ഗാഹ് നിൽക്കുന്നയിടം കൃഷ്ണ ജന്മഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹർജികളാണ് കോടതിയിൽ ഇതിനോടകം എത്തിയിട്ടുള്ളത്. കത്ര കേശവ് ദേവ് ക്ഷേത്ര ഭൂമിയിൽ അനധികൃതമായി മസ്ജിദ് പണിതുയർത്തിയതാണെന്ന് ഹിന്ദു പുരോഹിതന്മാർ ഹർജികളിൽ വ്യക്തമാക്കുന്നു.
Comments