ശ്രീനഗർ: അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പാകിസ്ഥാൻ ഡ്രോൺ വഴി കടത്തിയ ആയുധങ്ങൾ കണ്ടെത്തി. ജമ്മു-കശ്മീർ പോലീസാണ് അതിർത്തിയ്‌ക്ക് സമീപത്തു നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തത്. 2022 ഫെബ്രുവരി 24 ന് അർണിയ പോലീസ് സ്‌റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതിന് ആറ് മാസത്തിന് ശേഷമാണ് ആയുധങ്ങൾ കണ്ടെടുത്തിരിക്കുന്നത്.
ഇന്ത്യയിൻ അതിർത്തിയിലേയ്‌ക്ക് ഡ്രോൺ എത്തിച്ചതിനു പിന്നിൽ തടവിൽ കഴിയുന്ന പാകിസ്താൻ സ്വദേശിയായ ഹാൻഡ്‌ലർ മുഹമ്മദ് അലി ഹുസൈൻ എന്ന ഖാസിം ഭീകരനാണ്. ചോദ്യം ചെയ്യലിൽ ഇത് സംബന്ധിച്ച് പ്രതി വെളിപ്പെടുത്തിയിരുന്നു. ഇയാൾ ലഷ്‌കർ-ഇ-തൊയ്ബയുടെയും (എൽഇടി) അൽ ബദറിന്റെയും പ്രധാന പ്രവർത്തകനാണ്. ജമ്മു സ്വദേശിയായ പ്രതിയെ ജയിലിൽ നിന്ന് കോടതിയിൽ ഹാജരാക്കി, തുടർന്ന് പോലീസ് റിമാൻഡും ചെയ്തു. തുടർച്ചയായ ചോദ്യം ചെയ്യലിലാണ് അതിർത്തിയിൽ ഡ്രോൺ ഇറക്കിയെന്ന് പ്രതി കുറ്റസമ്മതം നടത്തിയത്.
ഡ്രോൺ വഴി ഉപേക്ഷിച്ച ആയുധങ്ങളും വെടിക്കോപ്പുകളും ഒളിപ്പിച്ച രണ്ട് സ്ഥലങ്ങളും പ്രതി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഫാലിയൻ മണ്ഡലിലെ ടോഫ് ഗ്രാമത്തിൽ അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപം ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) മുകേഷ് സിംഗ് പറഞ്ഞു.
Comments