ന്യൂഡൽഹി: സിനിമാ വിലക്കുകളും വിവാദങ്ങളും വീണ്ടും കൊഴുക്കുന്നു. കശ്മീർ ഫയൽസിന്റെ പേരിൽ അനുരാഗ് കശ്യപ് നടത്തിയ പരാമർശത്തിനെതിരെ സംവിധായകൻ വിവേക് അഗ്നിഹോത്രി രൂക്ഷവിമർശനവുമായി രംഗത്തെത്തി. അമീർഖാൻ ചിത്രത്തി നെതിരെ വ്യാപകമായ ബഹിഷ്ക്കരണ ആഹ്വാനം വന്നപ്പോൾ സിനിമാ ലോകം നടത്തിയ ഇരട്ടതാപ്പിനെതിരെ വിവേക് അഗ്നിഹോത്രി പ്രതികരിച്ചിരുന്നു. അതിന് പിന്നാലെയാണ് കശ്മീർ ഫയൽസ് ഓസ്‌കറിന് പരിഗണിക്കേണ്ട സിനിമയല്ലെന്ന പരാമർശവുമായി അനുരാഗ് കശ്യപ് രംഗത്തെത്തിയത്.
ഓസ്‌ക്കറിലേയ്‌ക്ക് ഇന്ത്യയുടെ ഔദ്യോഗിക സിനിമയിൽപ്പെടുത്തി കശ്മീർ ഫയൽസ് അയക്കരുതെന്നും അതിനേക്കാൾ കാലാമൂല്യം രാജമൗലിയുടെ ആർആർആറി നാണെന്നുമാണ് കശ്യപിന്റെ വാദം. ഈ പരാമർശത്തിനെതിരെ രൂക്ഷവിമർശനമാണ് വിവേക് അഗ്നിഹോത്രി നടത്തിയത്. ബോളിവുഡ് സിനിമാ ലോബിയുടെ കുടില നീക്കമാണ് ദേശീയ വിഷയങ്ങൾ പരാമർശിക്കുന്ന സിനിമകളോട് ഉള്ളത്. കശ്മീർ ഫയൽസ് സത്യം തുറന്നുപറഞ്ഞിരിക്കുന്ന ചിത്രമാണ്. എന്നാൽ വ്യാപകമായി അത് ഓസ്‌ക്കറിന് അയക്കാതിരിക്കാൻ പ്രചാരണം നടക്കുകയാണെന്നും അഗ്നിഹോത്രി തുറന്നടിച്ചു.
പാശ്ചാത്യ സിനിമാ നിരൂപകരും സംവിധായകരും ഏറെ പ്രത്യേകതകൾ ഉണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുന്ന ചിത്രമാണ് രാജമൗലിയുടെ ആർആർആർ. ഈ ചിത്രത്തിന് 99 ശതമാനവും നാമനിർദ്ദേശം ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അനുരാഗ് കശ്യപ് പറഞ്ഞിരുന്നു.
Comments