തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ടാക്‌സി ആപ്ലിക്കേഷനായ ‘കേരള സവാരി’ ഇതുവരെ പ്രവർത്തന സജ്ജമായില്ല. ബുധനാഴ്ച രാത്രി 12 മണി മുതൽ പ്രവർത്തനം തുടങ്ങുമെന്നായിരുന്നു തൊഴിൽ വകുപ്പ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇതുവരെയും കേരള സവാരി ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായില്ലെന്നാണ് റിപ്പോർട്ട്.
കേരള സർക്കാർ അഭിമാനത്തോടെ മുന്നോട്ടുവെച്ച പദ്ധതിയായിരുന്നു കേരള സവാരി ആപ്പ്. ആദ്യമായിട്ടായിരുന്നു രാജ്യത്ത് ഒരു സംസ്ഥാന സർക്കാർ ഓൺലൈൻ ടാക്‌സി ആപ്പ് പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാൽ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് അറിയിച്ച സമയം പിന്നിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും ആപ്പ് ഇതുവരെ ലഭ്യമായില്ല. എന്തുകൊണ്ടാണ് ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാകാൻ വൈകുന്നത് എന്ന കാര്യത്തിനും അധികൃതർ ഇതുവരെ കൃത്യമായ വിശദീകരണം നൽകിയിട്ടില്ല.
ആപ്പിന്റെ പ്രവർത്തനം വൈകുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, ജീവനക്കാർക്ക് ആപ്ലിക്കേഷനിൽ കയറാൻ സമയം വേണമെന്നായിരുന്നു നേരത്തെ മറുപടി നൽകിയിരുന്നത്. അതായത്, പദ്ധതി പ്രകാരം കേരള സവാരിയിൽ 571 വാഹനങ്ങളാണ് ഉള്ളത്. അവർക്ക് ആദ്യം ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ടെന്നും അതിന് ശേഷമായിരിക്കും ഉപഭോക്താക്കൾക്ക് ഈ ആപ്പ് ലഭിക്കുക എന്നായിരുന്നു തൊഴിൽ വകുപ്പ് അറിയിച്ചത്.
ഇതുവരെ വകുപ്പ് അധികൃതർ നൽകിയ നിർദേശമനുസരിച്ച് ഇന്നലെ രാത്രി 12 മണിയോടെ ഉപഭോക്താക്കൾ ഉൾപ്പെടെയുള്ളവർക്ക് പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ലഭിക്കേണ്ടതാണ്. മറ്റ് സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് കേരള സവാരി ആപ്പ് പ്രകാരം ടാക്‌സികൾക്ക് നിരക്ക് കുറവായിരിക്കുമെന്ന അവകാശവാദവുമായി ഏറെ കൊട്ടിഘോഷിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോഴും പൊതുജനങ്ങൾക്ക് ലഭ്യമാകാത്തത്.















