ന്യൂഡൽഹി: നടപടിക്രമങ്ങൾ പൂർത്തിയാക്കിയാലുടൻ, അനാവശ്യ അമാന്തങ്ങളില്ലാതെ ബിസിനസ്സ് ചെയ്യാൻ സാധിക്കുന്ന തലത്തിലേക്ക് ഇന്ത്യ മുന്നേറിയിരിക്കുന്നതായി എയർടെൽ സ്ഥാപകൻ സുനിൽ ഭാരതി മിത്തൽ. ലേലാനുബന്ധ നടപടിക്രമങ്ങൾ പൂർത്തിയായി മണിക്കൂറുകൾക്കുള്ളിൽ സ്പെക്ട്രം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് കേന്ദ്ര ടെലികോം മന്ത്രാലയത്തിൽ നിന്നും ലഭ്യമായതിനെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂലാമാലകളും ചുവപ്പ് നാടകളും ഒഴിവാക്കി അനായാസം ബിസിനസ്സ് ചെയ്യാൻ സാധിക്കുന്നത് ടെലികോം രംഗത്തെ മുപ്പത് വർഷത്തെ പ്രവർത്തന ചരിത്രത്തിൽ ആദ്യമാണെന്നും സുനിൽ മിത്തൽ പറഞ്ഞു. ഇത് ആഹ്ലാദകരവും അഭിമാനകരവുമായ അനുഭവമാണെന്നും മിത്തൽ പറഞ്ഞു.
ടെലികോം വകുപ്പിന്റെ മാത്രമല്ല, അനുബന്ധ വകുപ്പുകളുടെയെല്ലാം തലപ്പത്ത് മുതൽ അടിത്തട്ടിൽ വരെ മാറ്റം പ്രകടമാണ്. ഈ മാറ്റം നേതൃത്വത്തിന്റെ മികവാണ് സൂചിപ്പിക്കുന്നത്. ഈ മികവ് ഇതേ ഗതിവേഗത്തിൽ തുടർന്നാൽ വികസിത രാഷ്‌ട്രങ്ങളുടെ മുൻപന്തിയിൽ രാജ്യം എത്തുന്ന കാലം വിദൂരമല്ല. എയർടെൽ മേധാവി പറഞ്ഞു.
അടുത്തയിടെ പൂർത്തിയായ 5ജി ലേലത്തിൽ കേന്ദ്ര ടെലികോം മന്ത്രാലയത്തിന് 8,312.4 കോടി രൂപ പ്രാരംഭ നടപടിക്രമങ്ങളുടെ ഭാഗമായി എയർടെൽ അടച്ചിരുന്നു. രാജ്യത്ത് 5ജി സേവനം ആരംഭിക്കുന്നതിനായി എയർടെൽ ഉൾപ്പെടെയുള്ള ടെലികോം ഓപ്പറേറ്റർമാർക്ക് കേന്ദ്ര സർക്കാർ അനുമതി പത്രങ്ങൾ നൽകിയിരുന്നു.
Comments